തബൂക്ക്: തബൂക്ക് പ്രവിശ്യയിൽ ഭാര്യയെ പെട്രോളൊഴിച്ച് തീക്കൊളുത്തിക്കൊന്ന സൗദി പൗരന്റെ വധശിക്ഷ സൗദി ആഭ്യന്തര മന്ത്രാലയം നടപ്പാക്കി. ഖാലിദ് ബിൻ ഗദ്യാൻ ബിൻ സലിം അൽ ഹുവൈതി എന്ന പൗരന്റെ ശിക്ഷയാണ് ചൊവ്വാഴ്ച നടപ്പാക്കിയത്. പ്രതിയായ ഖാലിദ് ഭാര്യയായ മെയ് ബിൻത് സലിം ബിൻ സലിം അൽ മസൂദിയെ തന്ത്രപൂർവ്വം വാഹനത്തിൽ കയറ്റി വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെവെച്ച് ഇയാൾ ഭാര്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ക്രൂരമായ ഈ കൃത്യത്തിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രതിയെ പിടികൂടിയിരുന്നു. കോടതിയിൽ കുറ്റം പൂർണമായി തെളിയിക്കപ്പെട്ടതിനെ തുടർന്ന് സുപ്രീം കോടതി വിധി ശരിവെക്കുകയായിരുന്നു. പിന്നീട് പുറപ്പെടുവിച്ച രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ നടപ്പാക്കിയത്. രാജ്യത്തെ ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിട്ടുവീഴ്ചയില്ലാത്ത ഇത്തരം ശിക്ഷാനടപടികൾ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.



