തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ ചരമവാർഷിക ദിന ചടങ്ങുകൾക്കിടെ സിപിഐഎം നേതൃത്വത്തിനെതിരെ ഒളിയമ്പുകളുമായി ഡോക്ടർ ടി എം തോമസ് ഐസക്കും ബിനീഷ് കോടിയേരിയും. വി.എസുണ്ടായിരുന്ന കാലത്തെ രാഷ്ട്രീയം ഓർമ്മിപ്പിച്ചായിരുന്നു ഇരുവരും നിലവിലെ സാഹചര്യത്തെക്കുറിച്ച് പരാമർശിച്ചത്. വി.എസിനെ ചാരി ജി.സുധാകരനെതിരെയായിരുന്നു സജി ചെറിയാന്റെ ഒളിയമ്പ്. വി.എസ് അച്യുതാനന്ദന്റെ രാഷ്ട്രീയവും ശൈലിയും ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്ക് നിലവിലെ നേതൃത്വത്തെ പരോക്ഷമെങ്കിലും, രൂക്ഷമായി വിമർശിച്ചത്. ഒരുമാസം കൊണ്ട് ജനങ്ങളെ വെറുപ്പിച്ച യുഡിഎഫ് സർക്കാരിനെതിരെ സമരങ്ങൾ കൊണ്ട് കേരളം പൊട്ടിത്തെറിക്കേണ്ട സമയം കഴിഞ്ഞു. പ്രതിപക്ഷത്ത് ആയിരിക്കുമ്പോൾ എങ്ങനെ സമരം ചെയ്യണമെന്ന് വിഎസ് പഠിപ്പിച്ചെന്നും തോമസ് ഐസക്ക് പറയുമ്പോൾ, ഉദ്ദേശിക്കുന്നത് എന്തെന്നത് വ്യക്തം. വി.എസിന്റെ വാമൊഴി വഴക്കം ചൂണ്ടിക്കാട്ടി നേതാക്കളുടെ സംസാര ശൈലിയെ വിമർശിച്ചത് എം.വി.ഗോവിന്ദന്റെ പ്രസംഗത്തിനു പിന്നാലെയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്കു പിന്നാലെ പാർട്ടിക്കുള്ളിൽ ശുദ്ധീകരണത്തിനുള്ള മുറവിളി ഉയരുന്നതിനിടെയാണ് ഒളിയമ്പുകളുടെ മേളം.
ഒളിയമ്പുമായി തോമസ് ഐസക്
