ഇടത് വിനീഷ്യസ് ജൂനിയർ, വലത് യാൻ ഡിയൊമൻഡെ, നടുക്ക് കിലിയൻ എംബാപെ, തൊട്ടുപിന്നില്‍ ജൂഡ് ബെല്ലിങ്ഹാം, ശേഷം വാല്‍വെർദയും ചുവാമേനിയും…വേള്‍ഡ് ക്ലാസ്! ഒപ്പം ഹോസെ മൗറിഞ്ഞ്യോ, ഒരുപക്ഷേ, നിലവിലെ ഏറ്റവും ലീഥലായ ഫ്രണ്ട് ലൈൻ ലൈൻ. എതിര് ഗോള്‍ വലകള്‍ എല്ലാം നിറഞ്ഞു കവിയും. പക്ഷേ, ട്രാൻസ്ഫര്‍ വിൻഡോയില്‍ പ്രതിഭകളുടെ ഒഴുക്ക് സംഭവിച്ചിട്ടും ആ വലിയ കുറവ് മാത്രം നികത്താൻ ഫ്ലൊറന്റീനോ പെരേസിന് കഴിഞ്ഞില്ല. ടോണി ക്രൂസും ലൂക്കാ മോഡ്രിച്ചും നല്‍കിയിരുന്ന സ്റ്റബിലിറ്റിയും ബാലൻസും. അതിന് റോഡ്രിയെപ്പോലൊരു താരം വരണമായിരുന്നു.
ബെല്ലിങ്ഹാമും വാല്‍വര്‍ദേയും ഗുളറും ബ്രാഹിം ഡയാസും ബെര്‍ണാദൊ സില്‍വയുമൊക്കെ ഉണ്ടായിട്ടും റയലിന്റെ മധ്യനിരയ്ക്ക് ദൗര്‍ബല്യമുണ്ടെന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനമെന്തായിരിക്കും. ഒരു മേജര്‍ കിരീടം ബെര്‍ണബ്യൂവിലേക്ക് എത്തിയിട്ട് രണ്ട് സീസണുകളാകുന്നു. അതിന് പിന്നിലെ കാരണം ഗോളടിക്കാൻ കഴിയാത്തതായിരുന്നില്ല. ഡിയോമൻഡെയും കുക്കുറേയയുമൊക്കെ വന്നതോടുകൂടി റയലിന്റെ അറ്റാക്കിങ് എബിലിറ്റിയുടെ മീറ്റര്‍ ഉയര്ന്നിട്ടെയുള്ളു. പക്ഷേ, യഥാര്‍ത്ഥ പ്രശ്നം അപ്പോഴും അഡ്രസ് ചെയ്യപ്പെടാതെ നില്ക്കുന്നു. ആര് മിഡ് ഫീല്‍ഡിനെ പ്രൊട്ടക്റ്റ് ചെയ്യും എന്നത്.
റയലിന്റെ മുന്നേറ്റ നിരയിലെ രണ്ട് പ്രധാന താരങ്ങള്‍. എംബാപെയും വിനീഷ്യസും. കൗണ്ടര്‍ അറ്റാക്കിങ് സാധ്യതകള്‍ മുന്നില്‍ക്കണ്ട് ഫൈനല്‍ തേഡില്‍ ഇരുവരും അലയുന്നതാണ് കാര്‍ലൊ ആഞ്ചലോട്ടിക്കും സാബി അലോൻസോയ്ക്കും ആല്‍വാരൊ ആര്ബലോവയ്ക്കും കീഴില്‍ കണ്ടത്. യൂറോപ്പിലെ തന്നെ ടോപ് ലീഗുകളില്‍ ഏറ്റഴും കുറവ് ഇന്റര്‍സെപ്ഷൻസ് നടത്തിയ താരങ്ങളായിരിക്കും വിനിയും എംബാപെയും. എതിരാളികളുടെ കൈവശം പന്ത് ലഭിക്കുമ്പോള്‍ പ്രെസ് ചെയ്യാതെയുള്ള ഇരുവരുടെയും ഗെയിം പ്ലാൻ റയലിന് വിനയാകുന്നത് മറ്റൊരു തരത്തിലാണ്.
