അമ്പലപ്പുഴ: അമ്പലപ്പുഴ ബിവറേജസിന് സമീപം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിലായി. രാജീവ് (41), കണ്ണപ്പൻ എന്നറിയപ്പെടുന്ന ഉദീഷ് (26) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ സ്വദേശികളായ ബിജു, ബന്ധു ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അമ്പലപ്പുഴ ബിവറേജസിൽ വെച്ച് മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ബിജുവും പ്രതികളും തമ്മിൽ തർക്കമുണ്ടായിരുന്നു. തർക്കത്തിനിടെ ബിജു പ്രതികളിലൊരാളായ ഉദീഷിനെ മർദിച്ചു. പിന്നാലെ പ്രതികൾ ബിജുവിനെയും ശരത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ വണ്ടാനത്ത് വെച്ച് ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു.
അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം നേതൃത്വം നൽകിയ അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ അജിൻ എസ്, അമൽ, പ്രൊബേഷൻ എസ് ഐ ഹക്കിം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനിൽ എം കെ, ജസീർ, സിവിൽ പൊലീസ് ഓഫീസർമാരായ വിജിത്ത്, അരുൺകുമാർ, ജെയിംസ് എന്നിവരാണ് ഉണ്ടായിരുന്നത്.
