കിഫ്ബിക്കെതിരെ ധവളപത്രത്തിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം: സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കിഫ്ബിക്ക് രൂക്ഷ വിമർശനം. കിഫ്ബിയുടെ അടിസ്ഥാന ആശയം ദുർബലമായെന്നും, പദ്ധതികൾക്ക് രാഷ്ട്രീയ മുൻഗണന നൽകിയെന്നും വിമർശനമുണ്ട്. കിഫ്ബി വായ്പകൾ നിയന്ത്രിക്കണമെന്നും ധവളപത്രത്തിൽ ശിപാർശയുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയുടെ പദ്ധതി നടത്തിപ്പിലും, ധനവിനിയോഗത്തിലും ഗുരുതര വിമർശനമാണ് ധവളപത്രത്തിൽ ഉള്ളത്. കിഫ്ബിയുടെ നിലവിലെ വായ്പാ ബാധ്യത ഏകദേശം 21,000 കോടിയാണ്. ഇനി ധനസഹായം നൽകേണ്ട പദ്ധതികൾക്ക് 35,000 കോടിയിലധികം വേണം. കിഫ്ബിയുടെ കടം യഥാർഥത്തിൽ സംസ്ഥാനത്തിന്റെ കടമായാണ് സിഎജി വിലയിരുത്തുന്നത്. കൂടാതെ പെട്രോളിയം സെസ്, മോട്ടർ വാഹന നികുതി തുടങ്ങി സർക്കാരിന്റെ വരുമാന സ്രോതസുകൾ വഴിയാണ് കിഫ്ബിക്ക് ഫണ്ട് കണ്ടെത്തുന്നത്. ഇതെല്ലാം ധനകാര്യ അച്ചടക്കത്തെ ബാധിക്കും. കിഫ്ബി രൂപീകരിച്ച് ഒരു സമാന്തര സാമ്പത്തിക അധികാരകേന്ദ്രം നിലവിൽ വരാൻ ഇടയാക്കിയെന്ന് ധവളപത്രത്തിൽ പറയുന്നു.

എന്നാൽ, കിഫ്ബി കൊണ്ട് നാടിന് ഗുണമുണ്ടായെന്ന് എന്ന് ധവളപത്രത്തിൽ ഉണ്ടെന്ന് മുൻ ധനമന്ത്രി ഡോക്ടർ ടി എം തോമസ് ഐസക് പറഞ്ഞു. കേന്ദ്രത്തെ വെള്ള പൂശിയ ധവളപത്രമെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തിന്റെ നികുതി വരുമാനം വേണ്ടത്ര വർധിച്ചില്ല. ഇത് കണക്കുകൾ വെച്ചാണ് സമർഥിക്കുന്നത്. സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിൽ കേന്ദ്ര വിഹിതം 25% ആയി കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് 50 ശതമാനം കേന്ദ്ര വിഹിതമുണ്ട്. കേന്ദ്രത്തിനെതിരെ സമരത്തിന് തയ്യാറാണോ? കിഫ്ബി കൊണ്ട് നാടിന് ഗുണം ഉണ്ടായി എന്ന് ധവളപത്രത്തിൽ ഉണ്ട്. ഗുണമില്ലെന്നാണ് പറഞ്ഞാണ് നടന്നിരുന്നത്. കേന്ദ്രവാദങ്ങളെ യുഡിഎഫ് തുടക്കം മുതൽ പിന്തുണച്ചു. കിഫ്ബിയെ തകർക്കാൻ കേന്ദ്രത്തിനൊപ്പം നിന്നവരാണ്. കേന്ദ്രത്തിനെതിരെ നിലപാട് എടുക്കാൻ യുഡിഎഫ് സർക്കാർ തയ്യാറുണ്ടോ – അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *