കൊല്ലം: കൊല്ലം തെന്മല പുനർജനി അഭയ കേന്ദ്രത്തിലെ വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റി. വയോജനങ്ങൾക്ക് ക്രൂര പീഡനമേറ്റ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. സമാന സ്ഥാപനങ്ങളിൽ എന്തൊക്കെ നടക്കുന്നു എന്ന കാര്യത്തിൽ ആശങ്കയുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുമെന്നും ഇത്തരം സ്ഥാപനങ്ങൾ കുറ്റമറ്റ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
സ്ഥാപനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. അന്തേവാസികളിൽ നിന്ന് പണം ഈടാക്കിയ ശേഷം മതിയായ ചികിത്സയോ സൗകര്യങ്ങളോ ഒരുക്കിയില്ലെന്നാണ് പരാതി. വയോജനങ്ങൾ കഴിഞ്ഞിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. ഒൻപത് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 12 അന്തേവാസികൾ ആണ് ഉള്ളത് . ഏഴുപേരോളം ഒരുമിച്ച് കഴിഞ്ഞിരുന്നത് ഒരു ചെറിയ മുറിയിൽ. പ്രഭാതകൃത്യങ്ങൾ പോലും ചെയ്യാൻ പ്രയാസപ്പെടുന്ന വയോജനങ്ങൾ കഴിഞ്ഞിരുന്നത് വൃത്തിഹീനവും ദുർഗന്ധം വമിക്കുന്നതുമായ സാഹചര്യത്തിൽ. സ്ഥാപനത്തിന്റെ ഉടമയായിരുന്ന സ്ത്രീ ഇക്കഴിഞ്ഞ ഏപ്രിൽ 25 ന് മരണപ്പെട്ടതിന് പിന്നാലെയാണ് ഭർത്താവ് ബ്രഹ്മദാസ് മേൽനോട്ടം ഏറ്റെടുത്തത്.
അന്തേവാസികളിൽ നിന്ന് ഇടാക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്. അതിനൊത്ത ചികിത്സയോ സൗകര്യങ്ങളോ ഇല്ല. സ്ഥാപനത്തിൽ മുൻപ് മരിച്ചിട്ടുള്ള അന്തേവാസികളുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കും. സ്ഥാപനത്തിന്റെ ഉടമയായിരുന്ന സ്ത്രീക്ക് ആദ്യ ഭർത്താവിൽ ഉണ്ടായ മകൾ ഈ സ്ഥാപനത്തിൽ തൂങ്ങിമരിക്കുന്ന സംഭവം നടന്നിട്ടും അധിക നാൾ ആയിട്ടില്ലെന്ന് നാട്ടുകാരും പൊതുപ്രവർത്തകരും പറയുന്നു.
