കണ്ണൂർ: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ വിചാരണ നടപടികള്‍ തിങ്കളാഴ്ച വരെ സ്റ്റേ ചെയ്ത് ഹൈക്കോടതി. കോടതി മാറ്റം ആവശ്യപ്പെട്ട് പ്രതികള്‍ നല്കിയ ഹര്‍ജിയിലാണ് ഈ നടപടി. ഹര്‍ജി ഈ മാസം 16ന് പരിഗണിക്കും. ഹര്‍ജി പരിഗണിക്കുന്ന തിങ്കളാഴ്ച വരെയാണ് വിചാരണ നടപടികള്‍ക്കുള്ള സ്റ്റേ.
വിചാരണ ബോധപൂര്‍വം നീട്ടി ക്കൊണ്ടുപോകാനുള്ള ശ്രമമാണിതെന്ന് ചൂണ്ടിക്കാണിച്ച് നിലവില്‍ കേസ് പരിഗണിക്കുന്ന അഡീഷണല്‍ സെഷന്‍സ് (മൂന്ന്) ജഡ്ജി റൂബി കെ.ജോസ് 17 പ്രതികളുടെയും ജാമ്യം റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം 18-നാണ് ഷുഹൈബ് വധക്കേസ് വിചാരണ തുടങ്ങിയത്. 2018 ഫെബ്രുവരി 12-ന് രാത്രി എടയന്നൂര്‍ തെരൂരിലെ തട്ടുകടയില്‍ ഇരിക്കുമ്പോഴാണ് ഷുഹൈബിനെയും സുഹൃത്തുക്കളെയും ആക്രമിച്ചത്. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 സി.പി.ഐ എം. പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.
