കൊച്ചി: അവയവ വിൽപ്പന റാക്കറ്റിന്റെ വലയിൽ വീണവരുടെ എണ്ണം നാൾക്കുനാൾ കൂടുന്നു. മുഖ്യപ്രതി നജീബിനെ ചോദ്യം ചെയ്തതിൽനിന്ന് ഇതുവരെ 40-ഓളം പേരെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി തെളിഞ്ഞു. റൂറൽ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.
വ്യാജരേഖ ചമച്ച് അവയവവിൽപ്പന നടത്തിയ കേസിൽ പിടിയിലായ മുഖ്യപ്രതി മുഹമ്മദ് നജീബ് നേതൃത്വം നൽകിയ റാക്കറ്റ് കഴിഞ്ഞ അഞ്ചുവർഷമായി കേരളത്തിൽ പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തൽ. കോവിഡ് വ്യാപന കാലത്തിനുശേഷം 2021-മുതലാണ് ഇവരുടെ പ്രവർത്തനം ആരംഭിച്ചത്. ഇയാളുടെ പ്രധാന ഇടനിലക്കാരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നാടൊട്ടുക്ക് ഏജന്റുമാരെ നിയോഗിച്ചായിരുന്നു പ്രവർത്തനം. ദാതാക്കളാകാൻ സമ്മതിക്കുന്നവരിൽനിന്ന് തുടക്കത്തിലേ പരിശോധനകൾക്കായി ഒരുലക്ഷം മുതൽ ഒന്നരലക്ഷം വരെ ഏജന്റുമാർവഴി വാങ്ങിയിട്ടുണ്ട്. 40 പേർ അവയവ വിൽപ്പന നടത്തിയതായാണ് ഇതുവരെ തെളിഞ്ഞിരിക്കുന്നത്.
