സംഭാവനക്കൊള്ള: അയോധ്യക്ക് പിന്നാലെ ബദരിനാഥ് ക്ഷേത്രത്തിനെതിരെയും ആരോപണം

ഡെറാഡൂണ്‍: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടില്‍ അന്വേഷണം നടക്കുന്നതിനിടെ ഉത്തരാഖണ്ഡ് ബദരിനാഥ് ക്ഷേത്രത്തിലും സമാന ആരോപണം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങളില്‍ ജീവനക്കാരില്‍ നിന്ന് വിശദീകരണം തേടിയതായി ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര സമിതി (ബികെടിസി) ചെയര്‍മാന്‍ ഹേമന്ത് ദ്വിവേദി പ്രസ്താവനയില്‍ അറിയിച്ചു. വിഷയത്തില്‍ നിഷ്പക്ഷവും വസ്തുതാധിഷ്ഠിതവുമായ അന്വേഷണത്തിന് സമിതി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

ബദരിനാഥ് ക്ഷേത്രത്തിന് ലഭിച്ച വഴിപാടുകളും സംഭാവനകളിലും തിരിമറി നടന്നതായാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം. ആരോപണങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണത്തില്‍ ഏതെങ്കിലും ജീവനക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കര്‍ശനവും നടപടി സ്വീകരിക്കുമെന്നും ഹേമന്ത് ദ്വിവേദി പറഞ്ഞു. അതേസമയം ബികെടിസി ജീവനക്കാരന്‍ തന്റെ പേഴ്‌സണല്‍ സെക്രട്ടറിയാണെന്ന ആരോപണങ്ങള്‍ അദ്ദേഹം തള്ളി. ജീവനക്കാരന്‍ തന്റെ പേഴ്‌സണല്‍ സെക്രട്ടറിയല്ലെന്നും പ്രചരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍, 1939 ലെ ശ്രീ ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി ആക്ട്, പ്രകാരം വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മിറ്റി അറിയിച്ചു. സാഹചര്യതെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, ബന്ധപ്പെട്ട കക്ഷികളില്‍ നിന്നുള്ള മൊഴികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ബികെടിസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സോഹന്‍ സിംഗ് രംഗദ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *