ഗോവിന്ദനെതിരെ ബേബിയുടെ ഒളിയമ്പ്‌

തിരുവനന്തപുരം: തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സ്വയം ഔചിത്വം പാലിക്കണമായിരുന്നുവെന്ന് എം.വി.ഗോവിന്ദന്റെ പേരെടുത്ത് പറയാതെ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ വിമർശനം. മലപ്പുറത്ത് നടന്ന ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബേബി. തദ്ദേശ തിരഞ്ഞെടുപ്പിൽ കുടുംബാംഗങ്ങൾ മത്സരിച്ച ഇടങ്ങളിലെല്ലാം ജനങ്ങൾ അവരെ തിരഞ്ഞുപിടിച്ച്‌ തോൽപ്പിച്ചിട്ടുണ്ടെന്ന് പാർട്ടി വിലയിരുത്തി റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് ഇത് ആവർത്തിച്ചുവെന്നായിരുന്നു ചോദ്യം. ഇതിനോട് പ്രതികരിക്കവെയാണ് ബേബി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരോക്ഷമായി വിമർശിച്ചത്. ഒരാൾ സ്വന്തം അർഹത കൊണ്ട് സ്ഥാനാർത്ഥിയാകുമ്പോൾ അവരുടെ ബന്ധുത്വം പറഞ്ഞ് ബൂർഷ്വാ മാധ്യമങ്ങൾ കടന്നാക്രമിക്കാറുണ്ട്. അത്തരം പ്രചാരണങ്ങളുടെ പിന്നാലെ പാർട്ടി പോകേണ്ടതില്ല. എന്നാൽ ഒരു നേതാവുമായി ബന്ധപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കുന്നത് പാർട്ടിയെ മൊത്തത്തിൽ കടന്നാക്രമിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകുമെന്ന് തോന്നുകയാണെങ്കിൽ, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണം. അത്തരമൊരു സാഹചര്യത്തിൽ താനുമായി ബന്ധപ്പെട്ട ഒരാൾക്ക് പകരം മറ്റൊരാൾ മതി എന്ന് തീരുമാനിക്കാൻ നേതാവ് തന്നെ മുൻകൈയെടുക്കുന്നതാണ് ശരിയായ രീതിയെന്ന് അദ്ദേഹം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *