ഫിഫ ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ 2-2 ന് സമനില വഴങ്ങിയതിന് തൊട്ടുപിന്നാലെ ഇറാൻ ഫുട്ബോൾ ടീമിനോട് അമേരിക്കയിൽ നിന്നും അടിയന്തിരമായി രാജ്യംവിടാന്‍ ആവശ്യപ്പെട്ട് അധികൃതര്‍. കളി കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ രാജ്യം വിടാൻ ഇറാൻ ടീമിനോട് യുഎസ് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. കടുത്ത മത്സരത്തിന് ശേഷം കളിക്കാർക്ക് വിശ്രമത്തിന് പോലും സമയം നൽകാതെയാണ് മെക്സിക്കോയിലെ തങ്ങളുടെ താൽക്കാലിക പരിശീലന ക്യാമ്പിലേക്ക് മടങ്ങാൻ അധികൃതർ നിർദ്ദേശം നൽകിയതെന്ന് ഇറാന്റെ മുഖ്യ പരിശീലകൻ അമീർ ഖാലെനോയി വെളിപ്പെടുത്തി.
അമേരിക്കയുടെ ഈ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച കോച്ച്, ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന ടീം തങ്ങളുടേതാണെന്ന് ആരോപിച്ചു. മത്സരത്തിന് ശേഷം കാലിഫോർണിയയിൽ തങ്ങി അടുത്ത ദിവസം ഉച്ചയോടെ മെക്സിക്കോയിലേക്ക് മടങ്ങാനായിരുന്നു ഇറാൻ ടീം നിശ്ചയിച്ചിരുന്നത്. എന്നാൽ കളി കഴിഞ്ഞയുടൻ 140 മൈൽ അകലെയുള്ള മെക്സിക്കൻ അതിർത്തി നഗരമായ തിഹുവാനയിലേക്ക് മടങ്ങാൻ അധികൃതര്‍ നിർദേശിക്കുകയായിരുന്നു.
