മുഖ്യമന്ത്രി ആരാണെന്ന് ഞായറാഴ്ച അറിയാം

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരാവുമെന്നതിൽ അന്തിമ തീരുമാനം മെയ് പത്താം തീയതിയോടെ അറിയാം. മുഖ്യമന്ത്രിയെ ഞായറാഴ്ച എഐസിസിപ്രഖ്യാപിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. ഹൈക്കമാൻഡ് നിരീക്ഷകരെ കണ്ടതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ എംഎൽഎമാരുടെ അഭിപ്രായം കേട്ടതിനു ശേഷം ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എംഎൽഎമാരുമായി ഹൈക്കമാൻഡ് നിരീക്ഷകർ കൂടിക്കാഴ്ച ആരംഭിച്ചു. മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരെ ഒറ്റയ്ക്ക് ആണ് കാണുന്നത്. ഹോട്ടലിൽ എത്തി മുതിർന്ന നേതാക്കളും നിരീക്ഷകരെ കണ്ടു. ഘടക കക്ഷികളുമായുള്ള കൂടിക്കാഴ്ച വൈകീട്ട് നടക്കും. തർക്കമില്ലാത്ത തീരുമാനം വരുമെന്നാണ് എംഎൽഎമാർ അറിയിക്കുന്നതും. മാത്രമല്ല, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ എഐസിസി പ്രസിഡന്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അറിയിച്ചു.

മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാൻഡിന്‍റെ കർശന മേൽനോട്ടത്തിൽ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുക. മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താല്പര്യങ്ങൾ നോക്കരുതെന്നും രാഹുൽ ഗാന്ധി നിർദേശം നൽകി. ഹൈക്കമാൻഡിന്‍റെ കർശന മേൽനോട്ടത്തിൽ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുകയെന്നും മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത ശേഷം മാത്രമേ മന്ത്രിമാരുടെ കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തുകയുള്ളുവെന്നുമാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *