തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ തനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലമെന്ന് ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ് കുമാർ. സ്വർണ്ണപ്പാളികൾ കൊടുത്തുവിടാൻ തീരുമാനമെടുത്ത യോഗത്തിൽ പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ശബരിമല ഒരുക്കങ്ങൾക്കായി അടുത്ത ആഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
തിരുവിതാംകൂർ ദേവസ്വംബോർഡിൽ പി എസ് പ്രശാന്തിന്റെ ഭരണസമിതിയിൽ അംഗമായിരുന്നു പി ഡി സന്തോഷ്കുമാർ. സന്തോഷിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ മുരളീധരൻ പ്രത്യേക അന്വേഷണസംഘത്തിന് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി സന്തോഷ് കുമാർ രംഗത്തെത്തിയത്.
