അയോധ്യ തട്ടിപ്പ്; ചമ്പത്ത് റായിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേടില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത്ത് റായിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി. അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ചമ്പത്ത് റായിയെ ഇന്നലെ വൈകിട്ട് എസ്‌ഐടി ചോദ്യം ചെയ്തത്. അയോധ്യ രാമക്ഷേത്ര കോംപ്ലക്‌സിലായിരുന്നു ചോദ്യം ചെയ്യല്‍. ആറ് മണിക്കൂര്‍ വിശദമായി ചോദ്യം ചെയ്‌തെന്നാണ് വിവരം.

നേരത്തെ കേസില്‍ എട്ട് പേര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചമ്പത്ത് റായിയെ ചോദ്യം ചെയ്തത്. പ്രധാനപ്പെട്ട വിവരങ്ങള്‍ എസ്‌ഐടിക് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ അറസ്റ്റ് അടക്കം ഉണ്ടായേക്കുമെന്നാണ് സൂചന. താല്‍ക്കാലിക ജീവനക്കാരായി 125 പേരെ നിയമിച്ചത് അനില്‍ മിശ്രയാണെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. വിവിധയിടങ്ങളില്‍ ഇയാള്‍ക്ക് ധാരാളം സ്വത്തുക്കളുണ്ടെന്നും കണ്ടെത്തിയിരുന്നു. അനില്‍ മിശ്ര, ചമ്പത്ത് റായി, ഗോപാല്‍ റാവു എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം. ചമ്പത്ത് റായിയുടെ ഡ്രൈവര്‍ ടിന്റു യാദവ് നടത്തിയ ഇടപാടുകളും പണം സൂക്ഷിച്ച മുറിയുടെ താക്കോല്‍ ഇയാളില്‍ നിന്ന് ലഭിച്ചതും വലിയ വീഴ്ചയാണെന്ന് ഇതിനോടകം കണ്ടെത്തിയിരുന്നു. ഇതില്‍ ചമ്പത്ത് റായിക്ക് പങ്കുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം ചമ്പത്ത് റായ്, ട്രസ്റ്റ് അംഗം അനില്‍ മിശ്ര എന്നിവര്‍ക്ക് ക്ഷേത്ര ട്രസ്റ്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് മറുപടി എഴുതി നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇവര്‍ക്കും മറ്റ് ട്രസ്റ്റ് ഭാരവാഹികള്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അയോധ്യ ബാര്‍ അസോസിയേഷനും നേരത്തെ പരാതി നില്‍കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *