അഴിമതിക്കെതിരേ യുദ്ധംപ്രഖ്യാപിച്ച് ബലേൻ ഷാ

കാഠ്മണ്ഡു: അഴിമതിക്കെതിരേ യുദ്ധംപ്രഖ്യാപിച്ച് നേപ്പാളിൽ അധികാരത്തിലേറിയ ബലേന്ദ്ര ഷാ. സർക്കാർ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചു. ബുധനാഴ്ചചേർന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. സുപ്രീംകോടതിയിൽനിന്ന്‌ വിരമിച്ച ജഡ്ജിയാകും അഞ്ചംഗസമിതിയുടെ അധ്യക്ഷൻ. 2006 മുതൽ അധികാരത്തിലോ ഉന്നതസ്ഥാനങ്ങളിലോ ഇരിക്കുന്നവരുടെ സ്വത്തുക്കളെക്കുറിച്ച് ഈ കമ്മിഷൻ അന്വേഷിക്കും. അധികാരമേറ്റെടുത്തതിനുപിന്നാലെ ഷാ സർക്കാർ പുറത്തുവിട്ട 100 ഇന പരിഷ്കരണ അജൻഡകളിലൊന്നാണ് അഴിമതിവിരുദ്ധ കമ്മിഷന്റെ രൂപവത്കരണം.

അഴിമതി, സ്വജനപക്ഷപാതം, സാമൂഹികമാധ്യമനിരോധനം എന്നിവയ്ക്കെതിരേ 2025-ൽനടന്ന ‘ജെൻ സീ’ പ്രക്ഷോഭാനന്തരമാണ് ബലേൻസർക്കാർ അധികാരത്തിലെത്തിയത്. ഈമാസം ആദ്യം കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുൻപ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയ്ക്കും ഭാര്യക്കുമെതിരേ അറസ്റ്റുവാറന്റ്‌ ഇറക്കിയിരുന്നു. കഴിഞ്ഞകൊല്ലത്തെ ജനകീയ പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെയും മുൻ ആഭ്യന്തരമന്ത്രി രമേഷ് ലേഖകിനെയും അറസ്റ്റുചെയ്തിരുന്നു. പിന്നീട് വിട്ടയച്ചെങ്കിലും ഇരുവർക്കുമെതിരേ അന്വേഷണം നടക്കുകയാണ്. ആഗോള അഴിമതി സൂചികയിൽ 180 രാജ്യങ്ങളിൽ 109-ാം സ്ഥാനത്താണ് നേപ്പാൾ.

Leave a Reply

Your email address will not be published. Required fields are marked *