ഡൽഹി : വനിതാ സംവരണബില്ലിൽ ഇന്ന് വൈകീട്ട് നാലിന് വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. 2023 ലെ ബില്ല് തിടുക്കത്തിൽ വിജ്ഞാപനം ചെയ്തതിലാണ് പ്രതിപക്ഷം ലോക്സഭയില്‍ പ്രതിഷേധിച്ചത്. പുതിയ ബില്ലിന്‍റെ ചര്‍ച്ച നടക്കുന്നതിനിടെ ആദ്യ വനിതാ സംവരണ നിയമം ഏപ്രില്‍ 16 മുതല്‍ പ്രാബല്യത്തിലായെന്ന് വിജ്ഞാപനം ഇറക്കിയതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. കെ സി വേണുഗോപാലാണ് ഇക്കാര്യം സഭയില്‍ ആദ്യം ഉന്നയിച്ചത്.
ഡിഎംകെ എംപി കനിമൊഴിയും മറ്റു പ്രതിപക്ഷ അംഗങ്ങളും ഇത് ആവര്‍ത്തിച്ചതോടെ സഭാ നടപടികള്‍ ബഹളത്തില്‍ മുങ്ങി. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ കേരളവും തമിഴ്നാടും ഉള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണ് ബില്ലെന്ന് കനിമൊഴി ആരോപിച്ചു. ബില്‍ ജെപിസിക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ചെറിയ സംസ്ഥാനങ്ങളും വലിയ സംസ്ഥാനങ്ങളും തമ്മിലുളള സീറ്റുകളുടെ അന്തരം വര്‍ധിക്കുമെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി. നോട്ട് നിരോധനത്തിലെ അതേ വേഗതയാണ് മണ്ഡലപുനർനിർണയത്തിലുമെന്നും തരൂര്‍ പറഞ്ഞു.
