ഫോണ്‍ എടുത്തില്ലെന്ന പേരില്‍ ക്ലര്‍ക്കിനെതിരെ നടപടിയുമായി ബിജെപി ഭരണസമിതി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഫോണ്‍ എടുത്തില്ലെന്ന പേരില്‍ ക്ലര്‍ക്കിനെതിരെ അസാധാരണ നടപടിയുമായി ബിജെപി ഭരണസമിതി. കൗണ്‍സിലറുടെ ഫോണ്‍ എടുക്കാത്തതിന് കോര്‍പ്പറേഷനിലെ പ്രധാന ഓഫീസില്‍ നിന്ന് ക്ലര്‍ക്ക് സന്ധ്യാ റാണിയെ കടകംപള്ളി സോണലിലേക്ക് സ്ഥലംമാറ്റി. വലിയശാല കൗണ്‍സിലര്‍ സൂര്യ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ലെന്നാണ് ആരോപണം. മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലായിരുന്നുവെന്നാണ് സന്ധ്യാ റാണി പറഞ്ഞത്.

ഭരണപരമായ സൗകര്യാര്‍ഥം തിരുവനന്തപുരം നഗരസഭ മെയിന്‍ ഓഫീസ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇ4 സെക്ഷന്റെ ചുമതല വഹിക്കുന്ന സന്ധ്യാറാണിക്ക് കടകംപള്ളി സോണല്‍ ഓഫീസിലെ കാഷ്യറുടെ ചുമതല നല്‍കി മാറ്റുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. സന്ധ്യാറാണി ഭിന്നശേഷിക്കാരനായ കുട്ടിയുടെ അമ്മ കൂടിയാണ്. വലിയശാല കൗണ്‍സിലര്‍ സൂര്യയാണ് ഫോണ്‍ വിളിച്ചത്. വലിയശാലയില്‍ റോഡ് കട്ടിംഗുമായി ബന്ധപ്പെട്ടുള്ള ഒരു ഫയല്‍ സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷിക്കാനാണ് വിളിച്ചത്. കഴിഞ്ഞ 30ാം തിയതിയാണ് വിളിച്ചത് എന്നാണ് വിവരം.

ആ സമയത്ത് മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലായിരുന്നു. അതിനാല്‍ ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ല. അതിന് ശേഷം കൗണ്‍സിലറുമായി ഫോണില്‍ സംസാരിച്ചു. പിറ്റേന്ന് നഗരസഭാ ഓഫീസിലേക്ക് എത്തുകയും കൗണ്‍സിലറുമായി ചില വാഗ്‌വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു എന്നതാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് നാലാം തിയതി വൈകുന്നേരത്തോടെ സ്ഥലം മാറ്റുകയായിരുന്നു. കൗണ്‍സിലര്‍ സൂര്യ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയില്ലെന്നാണ് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *