വിജയ്‌യുടെ കരൂര്‍ സന്ദര്‍ശനത്തിൽ ഇടപെടാതെ സുപ്രീം കോടതി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ കരൂര്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന ഡിഎംകെയുടെ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം കോടതി നിയന്ത്രിക്കണമോയെന്ന് ചോദിച്ച സുപ്രീം കോടതി, ഇവിടം രാഷ്ട്രീയപോരാട്ടത്തിനുള്ള വേദിയാക്കരുതെന്നും ചൂണ്ടിക്കാട്ടി.

ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആദവ് അര്‍ജുനയും മറ്റ് പ്രതികളും പരസ്യപ്രസ്താവനകള്‍ നടത്തുന്നത് തടയണമെന്നും, അന്വേഷണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരകളുടെ കുടുംബങ്ങളുമായുള്ള ഇവരുടെ കൂടിക്കാഴ്ചകള്‍ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഡിഎംകെയുടെ ഹര്‍ജി. ഡിഎംകെ ഹര്‍ജിയില്‍ ഇടപെടാന്‍ ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍, ജസ്റ്റിസ് അലോക് ആരാധ്യ എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചതോടെ ഹര്‍ജിക്കാരന്‍ അത് പിന്‍വലിക്കാന്‍ അനുമതി തേടുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു.

ഡിഎംകെയുടെ ഹര്‍ജിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനായി പരമോന്നത നീതിപീഠത്തെ ഉപയോഗിക്കരുതെന്നും അഭിപ്രായപ്പെട്ടു. സിബിഐ അന്വേഷണം നടക്കുന്ന ഒരു വിഷയത്തില്‍, ഒരു രാഷ്ട്രീയ എതിരാളിയുടെ പ്രസ്താവനകള്‍ക്കെതിരെ സുപ്രീം കോടതിക്ക് എങ്ങനെ ഉത്തരവിടാനാകുമെന്നും കോടതി ചോദിച്ചു. ജൂലൈ പത്തിനാണ് വിജയിന്റെ കരൂര്‍ സന്ദര്‍ശനം

Leave a Reply

Your email address will not be published. Required fields are marked *