കല്‍പറ്റ: വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചില്‍ നേരിട്ട് കണ്ടതിന്റെ ഞെട്ടലിലും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലുമാണ് കൂടമ്മാളും ഭര്‍ത്താവ് ബാലകുമാറും. മേപ്പാടിയില്‍ പോകാനായി ബസ് കാത്ത് നില്‍ക്കുകയായിരുന്നു ഇരുവരും.
മുകളില്‍ നിന്നും മണ്ണ് ഇടിഞ്ഞ് വരുന്നത് കണ്ടതുകൊണ്ട് ഓടാനായെന്നും അതിനാലാണ് രക്ഷപ്പെടാനായതുമെന്നുമാണ് കൂടമ്മാള്‍ പറയുന്നത്. തുരങ്ക നിര്‍മാണ തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും ബസ് സ്‌റ്റോപ്പില്‍ മറ്റാരുമുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഓടുന്നതിനിടെ താഴെ വീണു. പിന്നെ നോക്കുമ്പോൾ ലോറിയുടെ അടിയിലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഉരുള്‍പൊട്ടി വരുന്നത് കണ്ട് ഓടി. ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. പണിയെടുക്കുന്ന കുറേ ആളുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ എസ്റ്റേറ്റില്‍ പണിയെടുക്കുന്നവരാണ്. അവിടെയുണ്ടായിരുന്നവര്‍ തുരങ്കനിര്‍മാണത്തൊഴിലാളികളാണ്. മേപ്പാടിക്ക് പോകാന്‍ വന്നതാണ്. ഞങ്ങള്‍ മുകളിലേക്ക് നോക്കിയിരിക്കുകയായിരുന്നു. മണ്ണ് വരുന്നതുകണ്ടപ്പോഴേ ഞങ്ങള്‍ ഓടി. ദൈവഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇന്നലെയും ഇന്നും ലീവായിരുന്നു. ബാങ്കില്‍ പോകാനും കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും ഇറങ്ങിയതാണ്. ഞങ്ങളുടെ വീടിനടുത്ത് മണ്ണ് കൂട്ടി ഇട്ടിട്ടുണ്ട്. പേടി ഉണ്ടായിരുന്നു. ആ മണ്ണ് ഇപ്പോഴും കൂട്ടിയിട്ടിരിക്കുകയാണ്. അധികൃതരെ അറിയിച്ചിരുന്നു.’ എന്നായിരുന്നു ഇരുവരും പറഞ്ഞത്.
