ചിത്രത്തിന്റെ സെറ്റിൽ വെച്ച് പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയുടെ നില ഗുരുതരം

ഹൈദരാബാദ്: പ്രഭാസിൻ്റെ പുതിയ ചിത്രത്തിൻ്റെ സെറ്റില്‍ വെച്ച് പ്രാണിയുടെ കടിയേറ്റ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയുടെ നില ഗുരുതരമായി തുടരുന്നു. പശ്ചിമ ബംഗാളിലെ ധാക്കൂരിയയിലെ ഒരു ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ നടന്‍ നിരീക്ഷണത്തിലാണ്. നടന്റെ ആരോഗ്യനില ഡോക്ടര്‍മാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഏത് പ്രാണിയാണ് രാജേഷ് ശര്‍മയെ കടിച്ചതെന്ന് വ്യക്തമായിട്ടില്ല. ഏതെങ്കിലും പ്രാണിയോ അല്ലെങ്കില്‍ വിഷമുള്ള ചിലന്തിയോ ആവാമെന്നാണ് വിലയിരുത്തല്‍. കടിയേറ്റതിന് പിന്നാലെ വലതുകാലില്‍ കടുത്ത വേദനയും വീക്കവും ശ്വാസതടസവും ഉണ്ടായി. നടി സുദീപാ ചാറ്റര്‍ജിയാണ് രാജേഷ് ശര്‍മയുടെ കുടുംബത്തിന് വേണ്ടി ആരോഗ്യനിലയെ കുറിച്ചുള്ള പ്രസ്താവന പുറത്തുവിട്ടത്.

‘നടന്‍ പ്രഭാസ് അഭിനയിക്കുന്ന ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രാമോജി ഫിലിം സിറ്റിയില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മ്മയ്ക്ക് ഒരു പ്രാണിയുടെ കടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്. പായ്ക്ക് അപ്പിന് ശേഷം ഇടതൂര്‍ന്ന സസ്യങ്ങള്‍ നിറഞ്ഞ ഒരു പ്രദേശത്ത് രാജേഷ് ചിലരുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രാണിയുടെ കടിയേറ്റതായി തോന്നി. ആ സമയത്ത് പ്രശ്‌നമില്ലെന്ന് തോന്നിയതിനാല്‍ വൈദ്യസഹായം തേടിയിരുന്നില്ല. എന്നാല്‍ ആറ് മണിക്കൂറിനുശേഷം, നടന് വലതു കാലില്‍ കടുത്ത വേദന അനുഭവപ്പെടാന്‍ തുടങ്ങി. അസ്വസ്ഥത അനുഭവപ്പെട്ടു.

നില വഷളായെങ്കിലും കൊല്‍ക്കത്തയിലേക്ക് തിരിച്ചുപോകാന്‍ അദ്ദേഹം വിമാനത്തില്‍ കയറി. യാത്രയ്ക്കിടെ അദ്ദേഹത്തിന് കടുത്ത പനി വന്നു. അസ്വസ്ഥത വര്‍ദ്ധിച്ചു. ആരോഗ്യം കൂടുതല്‍ വഷളായി. അടുത്ത ദിവസം, അദ്ദേഹത്തെ ധാക്കുരിയയിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,’ കുറിപ്പില്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഒരുദിവസം കഴിഞ്ഞുവെന്നും കടുത്ത പനി, ശ്വാസതടസ്സം, വലതു കാലിലെ അണുബാധ എന്നിവ വിട്ടുമാറിയിട്ടില്ല’, അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *