പത്തനംതിട്ട: പതിമൂന്നു വയസ്സുകാരിയുടെ വ്യാജ ആരോപണത്തില്‍ കസ്റ്റഡിയിലെടുത്തവരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കൂടല്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി. എസ്‌ഐ ജയ്‌മോനെ സ്ഥലംമാറ്റി. സിഐക്കെതിരായ നടപടി ഡിഐജി തീരുമാനിക്കും. കോന്നി സിഐയാണ് കൂടല്‍ സ്‌റ്റേഷന്റെ ചുമതല വഹിച്ചിരുന്നത്. അച്ചടക്ക നടപടി ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവി ഡിഐജിക്ക് കൈമാറിയിട്ടുണ്ട്.
കേസില്‍ ഹൃദ്രോഗിയായ 20 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ അടക്കം ആറോളം പേരെയാണ് കൂടല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തനാപുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന പാട്ടം സ്വദേശിയായ ഹൃദ്രോഗിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്.
ബൂട്ട് കൊണ്ട് ചവിട്ടി കറക്കിയെന്നും, ചെവിയിലും തലമുടിയിലും പിടിച്ചുവലിച്ച് മര്‍ദ്ദിച്ചെന്ന് യുവാവ് പറയുന്നു. ഹൃദ്രാഗിയാണെന്ന് പറഞ്ഞപ്പോള്‍ ക്രൂരമായി തല്ലിച്ചതച്ചെന്നും കൂടല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. പൊലീസ് ഉപദ്രവിച്ചതായി കാണിച്ച് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളും ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കൂടല്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചിരുന്നു.
ഈ മാസം ആറാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പതിമൂന്നുകാരി പരാതിപ്പെട്ടതോടെയാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ ഉണ്ടാകുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിരവധി ചെറുപ്പക്കാരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രണയ നൈരാശ്യത്തില്‍ പെണ്‍കുട്ടി കെട്ടിച്ചമച്ച കള്ളക്കഥയാണ് പീഡനപരാതിയെന്ന് തെളിഞ്ഞു.
