അബുദാബി: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ സൗദി അറേബ്യയുടെ ‘വാദിയൻ’, ഖത്തറിന്റെ ‘അൽ റേഖയ്യാത്’ എന്നീ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെയും ആഗോള ഊർജ്ജ വിതരണത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം നടപടികൾ ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്ന് ജിസിസി പ്രസ്താവനയിൽ വ്യക്തമാക്കി. ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെയും ജിസിസി കൗൺസിൽ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും സുരക്ഷിതമായ സമുദ്ര ഗതാഗതം ഉറപ്പുനൽകുന്ന യുഎൻ സെക്യൂരിറ്റി കൗൺസിലിന്‍റെ ‘റെസല്യൂഷൻ 2817’-ന്‍റെയും നഗ്നമായ ലംഘനമാണ് ഇറാൻ നടത്തുന്നത്. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച സുപ്രധാന ധാരണാപത്രത്തിന്റെ ലംഘനം കൂടിയാണിതെന്നും ജിസിസി ചൂണ്ടിക്കാണിച്ചു. അംഗരാജ്യങ്ങളുടെ സുരക്ഷ എന്നത് വിഭജിക്കാൻ കഴിയാത്ത ഒന്നാണെന്നും ഏതെങ്കിലും ഒരു ജിസിസി രാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണം കൗൺസിലിലെ മുഴുവൻ രാജ്യങ്ങൾക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണമായി കണക്കാക്കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ജിസിസി ചാർട്ടറിനും സംയുക്ത പ്രതിരോധ കരാറിനും വിധേയമായി ഇത്തരം ഭീഷണികളെ ഒന്നിച്ച് നേരിടാൻ എല്ലാ അംഗരാജ്യങ്ങളും പൂർണ്ണ സന്നദ്ധത പ്രഖ്യാപിച്ചു.
ഇറാന്‍റെ നീക്കങ്ങൾക്കെതിരെ സംയുക്ത പ്രതിരോധം, ശക്തമായി അപലപിച്ച് ജിസിസി
