എറണാകുളം: സംസ്ഥാനത്ത് സാമ്പത്തികത്തട്ടിപ്പുകൾ വർധിച്ചുവരുന്നതായും ഇത്തരം തട്ടിപ്പുകാരെ പൂട്ടുകയാണ് അടുത്തലക്ഷ്യമെന്നും മന്ത്രി രമേശ് ചെന്നിത്തല. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ബോർഡുംവെച്ച് രണ്ടുജീവനക്കാരെയും നിയമിച്ചശേഷം നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനങ്ങളുണ്ട്. ഒന്നോ, രണ്ടോമാസം പണം നൽകിയശേഷം മുങ്ങും. മലയാളികൾക്ക് ‘എന്നെ പറ്റിച്ചോ’ എന്ന നിലപാടാണുള്ളത്. പാവപ്പെട്ട കുടുംബങ്ങളുടെ കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ നഷ്ടപ്പെടുന്നത്. ഇത്തരം തട്ടിപ്പുകൾ തടയാൻ ഫലപ്രദമായ നടപടി ഉടൻ സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തൂഫാൻ പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ലഹരിവ്യാപനം ഭയാനകമാണ്. ഇതുവരെ 6,182 കേസുകൾ രജിസ്റ്റർ ചെയ്യുകയും 6,632 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 35 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. ഭാവിതലമുറയെ രക്ഷിക്കാനുള്ള ദൗത്യമാണ് തൂഫാനെന്നും മന്ത്രി പറഞ്ഞു. ഡി.ജെ. പാർട്ടികൾക്ക് എതിരല്ല, എന്നാൽ മയക്കുമരുന്ന് അനുവദിക്കില്ല. കാരവനിൽ മയക്കുമരുന്ന് ഉപയോഗം അനുവദിക്കില്ല.ലഹരിതടയാൻ കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ കേന്ദ്ര ഏജൻസികളുടെയും ദക്ഷിണേന്ത്യയിലെ ഡിജിപിമാരുടെയും യോഗം വിളിച്ച് അവരുടെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
