ശ്രീനഗർ: ജമ്മു കശ്‍മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ വിമർശിച്ച് ബിജെപി. തങ്ങളുടെ എംഎൽഎമാർക്ക് ബിജെപി 20 മുതൽ 30 കോടി രൂപവരെ വാഗ്ദാനംചെയ്തുവെന്ന ഒമർ അബ്ദുള്ളയുടെ ആരോപണങ്ങൾ അങ്ങേയറ്റം നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമാണെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി പറഞ്ഞു. ഇതിന് ഒമർ അബ്ദുള്ള തെളിവ് ഹാജരാക്കണമെന്നും അതിന് സാധിച്ചില്ലെങ്കിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും സുധാംശു ആവശ്യപ്പെട്ടു.
ജമ്മു മേഖലയിൽനിന്നുള്ള ഒരു എൻ.സി എംഎൽഎയെ ബിജെപി നേതാവ് മുറിയിലേക്ക് വിളിച്ചുവരുത്തി പാർട്ടി മാറുന്നതിനായി 20 മുതൽ 30 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തുവെന്നായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രസ്താവന. പാർട്ടി മാറുകയാണെങ്കിൽ ജമ്മു കശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിച്ചുനൽകുമെന്ന ഉറപ്പും ബിജെപി നൽകിയതായി അദ്ദേഹം പറഞ്ഞിരുന്നു. തന്റെ പാർട്ടിയുടെ എംഎൽഎമാരാരും 30 കോടിക്കോ 100 കോടിക്കോ വേണ്ടി തങ്ങളുടെ ആത്മാഭിമാനം പണയപ്പെടുത്തില്ലെന്നും പിൻവാതിലിലൂടെ അധികാരം പിടിക്കാൻ ബിജെപിയെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സർക്കാരിന്റെ ഭരണപരമായ വീഴ്ചകളിൽനിന്നും അപ്രാപ്തിയിൽനിന്നും ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം പുകമറകൾ സൃഷ്ടിക്കുന്നതെന്ന് സുധാംശു ത്രിവേദി മറുപടി നൽകി. സംഭവം ശ്രദ്ധയിൽപ്പെട്ടെങ്കിൽ ഒമർ അബ്ദുള്ള എന്തുകൊണ്ട് അന്വേഷണ ഏജൻസികൾക്ക് പരാതി നൽകിയില്ലെന്ന് ജമ്മു കശ്മീർ ബിജെപി വക്താവ് ആർ.എസ് പതാനിയ ചോദിച്ചു. അതേസമയം, ഒമർ അബ്ദുള്ള വസ്തുതകൾ ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ ഇത്തരം പ്രസ്താവനകൾ നടത്താറുള്ളൂവെന്നും ബിജെപിയുടെ അടിത്തറ തന്നെ നുണകളാണെന്നും ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരി പ്രതികരിച്ചു.
