കുവൈത്ത് സിറ്റി: കടുത്ത വേനൽചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ തുറസായ സ്ഥലങ്ങളിലെ ജോലികൾക്ക് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നിയന്ത്രണം ഏർപ്പെടുത്തി. ദിവസവും രാവിലെ 11 മണി മുതൽ വൈകിട്ട് നാല് മണി വരെ പുറം ജോലികൾ നിരോധിക്കും. ഉയർന്ന താപനിലയും കാലാവസ്ഥാ വ്യതിയാനങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനം. തൊഴിലുടമകൾ തൊഴിലാളികൾക്ക് തണുത്ത കുടിവെള്ളം, തണലുള്ള വിശ്രമസ്ഥലം, പ്രാഥമിക ശുശ്രൂഷ സൗകര്യങ്ങൾ, ആവശ്യമായ വിശ്രമസമയം എന്നിവ നൽകണമെന്നും അധികൃതർ നിർദേശിച്ചു.
എന്നാൽ, അടിയന്തര അറ്റകുറ്റപ്പണികൾ, പൊതുസേവനങ്ങൾ, നിർണായക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില സാങ്കേതിക ജോലികൾക്ക് മുൻകൂർ അനുമതിയോടെ ഇളവ് അനുവദിക്കും. അതേസമയം, നിയമലംഘകരെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സ്ഥാപനങ്ങളും നിയമം പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
