റിയാദ്: ഇന്ത്യയുൾപ്പെടെ മുഴുവൻ രാജ്യങ്ങൾക്കും വീണ്ടും ഉംറ വിസകൾ അനുവദിച്ചു തുടങ്ങി. ഇന്നലെ അർധരാത്രി മുതൽ വിസകൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. മൂന്ന് മാസം സൗദിയിൽ തങ്ങാവുന്നതാണ് ഉംറ വിസകൾ. ഹജ്ജിനു മുന്നോടിയായി നിർത്തി വെച്ച ഉംറ വിസകളാണ് വീണ്ടും അനുവദിച്ചു തുടങ്ങിയത്. 90 ദിവസം കാലാവധിയുള്ള വിസകളിൽ മക്ക മദീനക്ക് പുറമെ സൗദിയിലെവിടെയും യാത്ര ചെയ്യാം. സൗദിയിലെ ഏത് വിമാനത്താവളങ്ങൾ വഴിയും യാത്ര ചെയ്യാവുന്നതാണ്. മലയാളികൾക്കും വിസകൾ ലഭിച്ചു തുടങ്ങിയതായി ഇന്ത്യക്കാർക്ക് വിസകൾ അനുവദിക്കുന്ന മോഡേൺ ഗസ്റ്റ് ഉംറ സർവീസ് കമ്പനി വ്യക്തമാക്കി. സൗദിയിലുള്ളവർക്ക് ബന്ധുക്കളെ ഉംറക്ക് കൊണ്ടു വരാൻ ഒരേ സമയം ഇഖാമ വഴി അഞ്ച് വിസകൾ അനുവദിക്കും. അല്ലാത്തവർക്ക് ഏജൻസികൾ മുഖേന ഗ്രൂപ്പായും വിസകൾക്ക് ശ്രമിക്കാം. വിസകളിലെത്തുന്നവർ 90 ദിവസം പൂർത്തിയാകുന്ന ദിവസത്തിന് മുന്നേ സൗദി വിട്ടിരിക്കണം.
ഉംറ വിസകൾ അനുവദിച്ചു തുടങ്ങി
