തെലങ്കാന കൂട്ടക്കൊല: പോക്‌സോ കേസ് പ്രതി മരിച്ച നിലയില്‍

ഹൈദരബാദ്: തെലങ്കാനയില്‍ കൂട്ടക്കൊല നടത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത നിലയില്‍. വീടിന് സമീപത്താണ് പ്രതി രാജ്കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രംഗറെഡ്ഡിയില്‍ ലൈംഗികാതിക്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു പ്രതി തന്റെ ഭാര്യയെയും മക്കളെയും, തനിക്കെതിരെ കേസ് കൊടുത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും കുടുംബാംഗങ്ങളെയും ക്രൂരമായി കൊലപ്പെടുത്തിയത്.

രാജ്കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നാട്ടുകാരാണ് വിവരം പൊലിസിനെ അറിയിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് വിഷക്കുപ്പി കണ്ടെത്തിയതോടെ ആത്മഹത്യയാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 35കാരനായ രാജ്കുമാര്‍ ഷാബാദിലെ വീട്ടില്‍വെച്ച് ഭാര്യ പാര്‍വതി സരിത(30)യെയും നാലും ഒന്നും വയസ്സുള്ള രണ്ട് ആണ്‍മക്കളെയും കൊലപ്പെത്തിയ ശേഷമാണ് ഇയാള്‍ തനിക്കെതിരെ പരാതി നല്‍കിയ 17-കാരിയുടെ വീട്ടിലെത്തിയത്. അവിടെവെച്ച് പെണ്‍കുട്ടിയുടെ 45 വയസ്സുള്ള അമ്മയെയും 65 വയസ്സുള്ള മുത്തശ്ശിയെയും കൊലപ്പെടുത്തി. പെണ്‍കുട്ടിയെ കാറില്‍ വിജനമായ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് പൊലിസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *