തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടിത്തം തുടരുന്ന സിപിഐയെ അനുനയിപ്പിക്കാൻ മറ്റൊരു പദവി മുന്നോട്ടുവെക്കാൻ നീക്കം. എന്നാൽ, മറ്റൊരു പദവിയും സ്വീകരിക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സി.പി.ഐയുള്ളത്. നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ സ്ഥാനം പ്രതിപക്ഷത്തിനാണ്. എൽ.ഡി.എഫ് പ്രതിപക്ഷത്താകുമ്പോൾ സി.പി.എമ്മും യു.ഡി.എഫ്. ആകുമ്പോൾ കോൺഗ്രസുമാണ് ഈ പദവി വഹിക്കാറുള്ളത്. ഈ സ്ഥാനം സി.പി.ഐ.യ്ക്ക് നൽകി ഇപ്പോഴത്തെ തർക്കത്തിന് പരിഹാരം കണ്ടെത്താനുള്ള ആലോചന ചില സി.പി.എം. നേതാക്കൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി സി.പി.ഐ.യെ അറിയിച്ചിട്ടില്ല. മറ്റുപദവികൾ എന്തുതന്നെ നൽകിയാലും വഴങ്ങേണ്ടതില്ലെന്നതാണ് സി.പി.ഐയുടെ തീരുമാനം.
മുന്നണിയുടെയും സർക്കാരിന്റെയും നിയന്ത്രണം ഒറ്റവ്യക്തിയിലേക്ക് എത്തിയിരുന്നു എന്നതാണ് തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം സി.പി.ഐ. കമ്മിറ്റികളിലുണ്ടായ പ്രധാന വിമർശനം. പിണറായി വിജയനെതിരേയുള്ള വികാരത്തിന്റെ ഭാഗമായിരുന്നു ഇത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പാഠം ഉൾക്കൊള്ളണമെങ്കിൽ പിണറായിയുടെ നിയന്ത്രണത്തിൽനിന്ന് മുന്നണി മോചിപ്പിക്കപ്പെടണമെന്നതാണ് സി.പി.ഐ.ക്കുള്ളിലെ വികാരം. ഇതാണ്, പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന ശക്തമായ ആവശ്യത്തിനു കാരണം. എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി പദവിയിൽനിന്നും പിണറായി വിജയൻ പ്രതിപക്ഷനേതാവ് പദവിയിൽനിന്നും മാറണമെന്നാണ് സി.പി.എമ്മിലെ ഒരുവിഭാഗത്തിന്റെ ആവശ്യം. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് നൽകുമ്പോൾ കെ.എൻ. ബാലഗോപാലിന് ആ സ്ഥാനം നഷ്ടമാകും. പ്രതിപക്ഷത്തിന്റെ അംഗബലം കുറഞ്ഞ സാഹചര്യത്തിൽ, മുഖ്യമന്ത്രി വി.ഡി. സതീശനെ സഭയിൽ നേരിടാൻ ബാലഗോപാലിന്റെ സാന്നിധ്യം അത്യാവശ്യമാണെന്നാണ് സി.പി.എമ്മിലെ രണ്ടാംനിര നേതാക്കളുടെ നിലപാട്.
