തിരുവനന്തപുരം: ലീഗ് മന്ത്രിമാര്‍ക്കെതിരെ പരാതി ഉയർന്നെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പോഷക സംഘടനകളില്‍ നിന്നോ പ്രവര്‍ത്തകരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്നാണ് പ്രതികരണം. പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരെ പാര്‍ട്ടിക്കകത്ത് നിന്നോ പോഷക സംഘടനകളില്‍ നിന്നോ യാതൊരു വിമര്‍ശനവുമുണ്ടായിട്ടില്ല. എന്നോട് അങ്ങനെ ആരും പറഞ്ഞിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ ഞങ്ങള്‍ക്കല്ലേ കത്ത് നല്‍കേണ്ടത്. പുറത്ത് വന്നത് യൂത്ത് ലീഗിന്റെ പ്രമേയമാണെന്ന് ഞാന്‍ പറയണമെങ്കില്‍ എനിക്ക് അതിന്റെ ഒരു കോപ്പി എങ്കിലും കിട്ടണ്ടേ. അതൊക്കെ അവാസ്ഥവമാണ് – അദ്ദേഹം പറഞ്ഞു.
സ്റ്റാഫ് നിയമനവും പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എപ്പോഴും ചര്‍ച്ച ചെയ്യുന്നതേയെന്നും അതില്‍ ഒന്നും യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണം പിടിച്ചതിന് പിന്നാലെ ലീഗ് മന്ത്രിമാര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സ്റ്റാഫ് നിയമനതില്‍ അണികളെ പരിഗണികാത്തതും,പി എംശ്രീ, മദ്യനയം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതിലും അണികള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. നാളത്തെ വിശാല നേതൃയോഗത്തില്‍ വിമര്‍ശം ഉറപ്പിച്ച സാഹചര്യത്തിലാണ് മന്ത്രിമാരെ തിരുത്താന്‍ ലീഗ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളുടെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മന്ത്രിമാരുടെ രണ്ടുമാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.സംഘടനക്ക് അതീതമായി പ്രവര്‍ത്തിക്കരുതെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം
ഏതാണ്ട് രണ്ട് മാസമായി മന്ത്രിസഭ ചുമതലയേറ്റിട്ട്, അതുകൊണ്ട് മന്ത്രിമാരെ ഒന്ന് വിളിച്ചുവരുത്തി ഓരോ വകുപ്പിലുമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വിശകലനം ചെയ്തുവെന്ന് പിഎംഎ സലാം പറഞ്ഞു. നാളെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ചേരുന്നുണ്ടെന്നും അതുകൊണ്ട് അപ്‌ഡേറ്റ് ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.ഏറെ പരാതി ഉയര്‍ന്ന സ്റ്റാഫ് നിയമനം ഇതിനോടകം പൂര്‍ത്തീകരിച്ചതായും സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. 50 തസ്തികളിലേക്ക് 3000 ത്തോളം അപേക്ഷകളാണ് വന്നത്. അവസരം കിട്ടാത്തവര്‍ക്ക് അലോസരം സാധാരണമാണെന്നും പിഎംഎ സലാം പറഞ്ഞു.
