എം. ആര്‍ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബിനോയ് വിശ്വം

തൃശൂർ : തൃശൂർ പൂരം കലക്കാൻ ശ്രമിച്ചെന്ന് ആരോപണം നേരിടുന്ന എഡിജിപി എം. ആര്‍ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരോപണം നേരിടുന്ന ഒരു ഉദ്യോഗസ്ഥന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ഇരിക്കാന്‍ പാടില്ലെന്നാണ് സിപിഐ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഭരണം മാറിയത്‌കൊണ്ട് ആ നിലപാടിന് മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എം ആര്‍ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തില്‍ സിപിഐക്ക് ഒരു വാശിയുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

എല്ലാത്തിലും ഉപരി ഇടതു പക്ഷ ഐക്യമാണ് പ്രധാനപ്പെട്ടതെന്ന് സിപിഐക്ക് അറിയാം. ആ ഐഖ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി കേരളത്തിലെ എല്‍ഡിഎഫിനെ കൊണ്ടുപോകാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി സിപിഐ-സിപിഐഎം തര്‍ക്കമില്ല. സിപിഐഎം ബന്ധം ഊഷ്മളമാക്കാനാണ് സിപിഐ ശ്രമിക്കുന്നത്. സിപിഐയുടെ വാതില്‍ ചര്‍ച്ചക്കായി എപ്പോഴും തുറന്നിടുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ എല്ലാക്കാലത്തെയും ഏറ്റവും വലിയ സഖ്യശക്തി സിപിഐഎം ആണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ എല്‍ഡിഎഫില്‍ വോട്ടെടുപ്പിലൂടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നത് ആരോഗ്യപരമല്ലെന്നും, പരസ്പരം സംസാരിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിന് പകരം ആളെ പിടിച്ച് വോട്ട് ചെയ്യിപ്പിക്കാന്‍ നോക്കുന്നത് എല്‍ഡിഎഫ് രീതിയല്ലന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളുടെ പിന്തുണ സിപിഐഎമ്മിനൊപ്പമാണെന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭാഷണങ്ങളും ചര്‍ച്ചകളുമാണ് പരിഹാരമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം നിലപാട് പറയുന്ന പാര്‍ട്ടികളെ സിപിഐ ശത്രുവായി കാണില്ലെന്നും പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *