കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് വ്യക്തമാക്കി കേരള കോൺഗ്രസ് എം. അവിശ്വാസം കൊണ്ടുവന്നത് ഭരണത്തിൽ എത്താനല്ലെന്നും കേരള കോൺഗ്രസ് എം വ്യക്തമാക്കി. ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ പുറത്താക്കിയ കോൺഗ്രസ് കൗൺസിലർമാരെ പിന്തുണയ്ക്കും. അതേസമയം വിപ്പ് ലംഘിച്ച വിമത കൗൺസിലർമാരെ അയോഗ്യരാക്കാനുള്ള നടപടികൾ കോൺഗ്രസ് ഉടൻ സ്വീകരിക്കും. കോൺഗ്രസ് വികാരത്തിന് ഒപ്പമാണെന്ന് വിവിധ കൗൺസിലർമാരും പറഞ്ഞു. അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫിന് നഷ്ടമായ അധികാരം എൽഡിഎഫ് പിടിക്കും എന്നാണ് പരക്കെ അഭ്യൂഹം ഉയർന്നത്. എന്നാൽ അധികാരത്തിലേക്ക് തൽക്കാലം കയറേണ്ട എന്ന നിലപാടാണ് കേരള കോൺഗ്രസ് എം. ഉള്ളത്.
ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ വിമത കൗൺസിലർമാർ നിർത്തുന്ന ചെയർപേഴ്സനെ പിന്തുണയ്ക്കാനാണ് തീരുമാനം.
വിമത കൗൺസിലർമാരും ഇതുതന്നെയാണ് ആഗ്രഹിക്കുന്നത്. കോൺഗ്രസിനെ മുഷിപ്പിക്കാതെ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ നിലപാട് സ്വീകരിക്കാനാണ് ഇവരുടെ നീക്കം. അതിനിടെ വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത നാല് കൗൺസിലർമാരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇവരുടെ അംഗത്വം റദ്ദാക്കാൻ ഉള്ള നടപടികളും മുന്നോട്ടു കൊണ്ടുപോവുകയാണ് ഡിസിസി.
