റിയാദ്: സൗദി അറേബ്യയിലെ യാൻബു, ജിസാൻ മേഖലകളിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് സിവിൽ ഡിഫൻസ് പിൻവലിച്ചു. അപകട ഭീഷണിയെക്കുറിച്ച് നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം വഴി ജനങ്ങൾക്ക് നൽകിയ ജാഗ്രതാ നിർദ്ദേശമാണ് ഒഴിവാക്കിയത്. മേഖലയിലെ അപായഭീഷണി ഒഴിഞ്ഞതായി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അപായ മുന്നറിയിപ്പിലേക്ക് നയിച്ച അടിയന്തര സാഹചര്യത്തിന്‍റെ കൃത്യമായ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സിവിൽ ഡിഫൻസ് പുറത്തുവിട്ടിട്ടില്ല. മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും സുരക്ഷ മുൻനിർത്തി അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ തുടർന്നും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ബാധിത പ്രദേശങ്ങളിൽ ജനങ്ങൾ തടിച്ചുകൂടരുതെന്നും ചിത്രങ്ങളോ വീഡിയോകളോ പകർത്തി പ്രചരിപ്പിക്കരുതെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
ബഹ്റൈനിലും അപായ സൈറണുകൾ മുഴങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ശാന്തമായിരിക്കണമെന്നുമായിരുന്നു നിർദ്ദേശം. തൊട്ടടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതർ ജനങ്ങള്‍ക്ക് എക്സ് പ്ലാറ്റ്ഫോമിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.
