റിയാദ്: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജീസാൻ മേഖലയിൽ വൻ മയക്കുമരുന്ന് വേട്ട. അതിർത്തി വഴി 160 കിലോഗ്രാം നിരോധിത ലഹരി ചെടിയായ ‘ഖാത്ത്’ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച എട്ട് വിദേശികളെ അതിർത്തി രക്ഷാസേന പിടികൂടി. ജിസാനിലെ അൽ ദായർ സെക്ടറിൽ അതിർത്തി രക്ഷാസേന നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. രാജ്യത്തെ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച എത്യോപ്യൻ പൗരന്മാരാണ് അറസ്റ്റിലായതെന്ന് അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ പ്രതികൾക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ സുരക്ഷാ വിഭാഗം പൂർത്തിയാക്കിയിട്ടുണ്ട്. മേൽനടപടികൾക്കായി കസ്റ്റഡിയിലെടുത്ത പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരവും ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് കൈമാറിയതായും സുരക്ഷാ വിഭാഗം വ്യക്തമാക്കി.
സൗദി അറേബ്യയിൽ വൻ ലഹരിമരുന്ന് വേട്ട, എട്ട് പ്രവാസികൾ പിടിയിൽ
