കാർത്തിക് വാസുദേവ് വധക്കേസ്: പ്രതി റിച്ചാർഡ് എഡ്വിൻ കുറ്റക്കാരൻ

ടൊറന്റോ: 2022-ൽ കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയായ കാർത്തിക് വാസുദേവ് ഉൾപ്പെടെ രണ്ടുപേരെ വെടിവെച്ചു കൊന്ന കേസിൽ കനേഡിയൻ പൗരൻ റിച്ചാർഡ് ജോനാഥൻ എഡ്വിൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ടൊറന്റോയിലെ ഒന്റാരിയോ സുപ്പീരിയർ കോടതിയാണ് തിങ്കളാഴ്ച ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.

2022 ഏപ്രിലിലായിരുന്നു നാടിനെ നടുക്കിയ ഈ കൊലപാതകങ്ങൾ നടന്നത്. ടൊറന്റോയിലെ സെനെക്ക കോളേജ് വിദ്യാർത്ഥിയായ കാർത്തിക് വാസുദേവിനെ ഷെർബോൺ മെട്രോ സ്റ്റേഷന് സമീപം വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായിരുന്നു കാർത്തിക്.
രണ്ടു ദിവസത്തിന് ശേഷം എലിജാ എലിയാസർ മഹേപത്ത് എന്നയാളെയും പ്രതി സമാനമായ രീതിയിൽ വെടിവെച്ചു വീഴ്ത്തി.

പ്രതിക്ക് മാനസികരോഗമുണ്ടെന്നും അതിനാൽ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്നുമുള്ള വാദം കോടതി തള്ളി. പ്രതിയുടെ പെരുമാറ്റം “യുക്തിസഹവും ആസൂത്രിതവുമാണ്” എന്ന് ജസ്റ്റിസ് ജെയ്ൻ കെല്ലി വ്യക്തമാക്കി.
കൊലപാതകങ്ങൾ തികച്ചും ആസൂത്രിതമായിരുന്നുവെന്നും ഇരകൾ നിരപരാധികളാണെന്നും ജഡ്ജി നിരീക്ഷിച്ചു. പ്രതിയുടെ താമസസ്ഥലത്തുനിന്ന് നിയമപരമായി വാങ്ങിയ തോക്കുകളുടെ വലിയ ശേഖരവും പോലീസ് കണ്ടെത്തിയിരുന്നു.

യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ ക്രമരഹിതമായ അക്രമങ്ങളായിരുന്നു ഇവയെന്ന് പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതോടെ നഗരത്തിൽ തുടരാനിരുന്ന വലിയൊരു ഭീഷണിയാണ് ഒഴിവായതെന്ന് അന്നത്തെ പോലീസ് മേധാവി ജെയിംസ് റാമർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *