മസ്കത്ത്: കനത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനായി ഒമാൻ സർക്കാർ ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നു. ജൂൺ മുതൽ ഉച്ചസമയങ്ങളിൽ തൊഴിലാളികൾക്ക് പുറം ജോലികൾ ചെയ്യാൻ പാടില്ല. വിലക്ക് ലംഘിച്ചാൽ കമ്പനികൾക്ക് 500 മുതൽ 1,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
തൊഴിലാളികളെ കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉച്ചയ്ക്ക് 12:30 മുതൽ 3:00 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തരത്തിലുള്ള ജോലികൾ തൊഴിലാളികൾ ചെയ്യാൻ പാടില്ല. ഇതിലൂടെ തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഒഴിവാക്കാനും സാധിക്കും.
മുൻ വർഷങ്ങളിൽ വിജയകരമായി ഉച്ച വിശ്രമ നിയമം നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നു. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പിക്കുന്നതിന്റെ ഭാഗമായി ആണ് നിരോധനം ഏർപ്പെടുത്തിയത് എന്നും കമ്പനികൾ സർക്കാർ തീരുമാനത്തോട് പൂർണ്ണമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
