തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിവാദം തീരുന്നില്ല. ഹെലികോപ്റ്ററിനെ കുറിച്ച് മുൻകാലങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനം ഉന്നയിച്ച വി. ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രി പോയത്, നിക്ഷേപകരെ കാണാൻ അല്ലെന്നും ഭാര്യാപിതാവിനെ കാണാനാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.
ഭാര്യ പിതാവിനെ കാണാൻ പോയത് വിവാദമായപ്പോൾ മുഖ്യമന്ത്രി ഉണ്ടാക്കിയ കഥയാണ് നിക്ഷേപകരെ കാണാനെന്നതെന്നും അദേഹം പറഞ്ഞു.
കേരളത്തിൽ ആദ്യമായല്ല മഴക്കെടുതി ഉണ്ടാകുന്നത്. മുൻകാലങ്ങളിൽ ഇത്തരം ഘട്ടങ്ങളിൽ പ്രതികരിക്കാൻ ഇവിടെ ഒരു ഗവൺമെന്റ് ഉണ്ടായിരുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇവിടത്തെ ഇപ്പോഴത്തെ സർക്കാർ ഒന്നും ചെയ്യാതെ ഉറങ്ങി. പിറ്റേന്ന് എഴുന്നേറ്റു വന്ന് എന്തൊക്കെയോ പറയുന്നുവെന്നും അദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രി ഹെലികോപ്റ്റർ ടൂറിലും വിരുന്നിലും ആയിരുന്നെന്ന് സിപിഐഎം നേതാവ് രാജു എബ്രഹാം കുറ്റപ്പെടുത്തിയിരുന്നു. ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളിൽ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ പ്രകടമാണെന്ന് മുൻ മന്ത്രി വീണ ജോർജും വിമർശിച്ചിരുന്നു.
