തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസുകൾ സർവീസ് ആരംഭിക്കാനൊരുങ്ങുന്നു. ഈ മാസം 13-ന് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് ആയിരിക്കും ഈ ബസുകളുടെ ഉദ്ഘാടന സർവീസ് നടത്തുക. അതിനുശേഷം 16-ാം തീയതി മുതൽ ആലപ്പുഴ-ബെംഗളൂരു റൂട്ടിലും ബിസിനസ് ക്ലാസ് ബസുകൾ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
മുൻ ഗതാഗത മന്ത്രിയായിരുന്നു കെ.ബി.ഗണേഷ് കുമാറാണ് ബിസിനസ് ക്ലാസ് ബസുകൾ എന്ന ആശയം മുന്നോട്ട് വെച്ചത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും തിരിച്ചും സർവീസ് നടത്തുന്നതിനായാണ് അദ്ദേഹം അത്യാഡംബര സംവിധാനങ്ങളുള്ള ബസുകൾ എത്തിച്ചത്. എന്നാൽ, ബിസിനസ് ക്ലാസായി എത്തിയ ബസുകൾ ആലപ്പുഴ-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
വോൾവോയുടെ ആഡംബര ബസിനെ അടിസ്ഥാനമാക്കിയാണ് ബിസിനസ് ക്ലാസ് സംവിധാനങ്ങളോടെയുള്ള പുതിയ ബസ് ഒരുങ്ങിയിരിക്കുന്നത്. ഓരോ നിരയിലും രണ്ട് സീറ്റുകൾ വീതം നൽകിയാണ് സീറ്റിങ് ലേഔട്ട് ക്രമീകരിച്ചിരിക്കുന്നത്. ഓരോ സീറ്റിന് പിന്നിലും പ്രത്യേകം സ്‌ക്രീനുകളും നൽകിയിട്ടുണ്ട്. മൊബൈൽ ചാർജിങ്, ബോട്ടിൽ ഹോൾഡർ, ലഗേജ് റാക്ക്, ഫുട്ട് റെസ്റ്റ്, ഹാർഡ് റെസ്റ്റ്, വിൻഡോ കർട്ടൺ തുടങ്ങിയ സംവിധാനങ്ങളാണ് ഇതിലുള്ളത്. നീല നിറമാണ് എക്സ്റ്റീരിയറിന് നൽകിയിട്ടുള്ളത്. കെഎസ്ആർടിസിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റ് പല സംവിധാനങ്ങളും ഈ ബസിനുള്ളിൽ ഒരുങ്ങുന്നുണ്ട്. വോൾവോയുടെ ബസിനെ അടിസ്ഥാനമാക്കിയാണ് ബിസിനസ് ക്ലാസ് ഒരുക്കിയിരിക്കുന്നതെങ്കിലും 35 സീറ്റുകൾ മാത്രമാണ് ഇതിൽ നൽകിയിരിക്കുന്നത്. ഉയർന്ന സ്പേസാണ് ഓരോ യാത്രക്കാരനും ലഭിക്കുക. ചായ ഉൾപ്പെടെയുള്ള ലഘുഭക്ഷണം, ടോയ്‌ലറ്റ്, പാൻട്രി തുടങ്ങിയ സംവിധാനങ്ങൾ ബസിനുള്ളിൽ ഒരുക്കും
ദേശീയപാത വികസനം പൂർത്തിയാകുന്ന മുറയ്ക്ക്, തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വെറും മൂന്നര-നാല് മണിക്കൂറിനുള്ളിൽ യാത്ര സാധ്യമാക്കുന്ന ആധുനിക ബിസിനസ് ക്ലാസ് ബസ് സർവീസ് ആരംഭിക്കാനായിരുന്നു പദ്ധതി. യാത്രക്കാരുടെ സഹായത്തിനായി ഡ്രൈവർക്ക് പുറമെ ഒരു ബസ് ഹോസ്റ്റസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് ബിസിനസ് ക്ലാസ് ബസുകൾ എന്ന ആശയം ഒരുങ്ങിയത്.
