‘ഇനി എന്താ വരാന്‍ പോകുന്നതെന്ന് നോക്കിയാല്‍ മതി’; അര്‍ജുന്‍ ആയങ്കിക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ക്രിമിനൽ കേസുകളിലെ പ്രതിയായ അര്‍ജുന്‍ ആയങ്കി പൊലീസിനെ വെല്ലുവിളിച്ചതില്‍ മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ധൈര്യമുണ്ടെങ്കിൽ തന്നെ പിടിക്കെന്നാണ് അര്‍ജുന്‍ ആയങ്കി പൊലീസിനെ വെല്ലുവിളിച്ചത്. ഇതിന മറുപടിയായി
‘‘ധൈര്യമുണ്ടേല്‍ പിടിക്കാന്‍ പൊലീസിനോട് പറഞ്ഞവര്‍ക്ക് ഇനി എന്താ വരാന്‍ പോകുന്നതെന്ന് നിങ്ങള്‍ നോക്കിയാല്‍ മതി’’ – എന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഗുണ്ടകളെ നേരിടാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും ചെന്നിത്തല പറഞ്ഞു.

പുനര്‍ജനി പദ്ധതിയില്‍ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ഒരു തെളിവും കണ്ടെത്താന്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്വേഷണം നടത്തിയ ഏജന്‍സികള്‍ക്കു കഴിഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി ആവർത്തിച്ചു. ‘‘റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയിട്ടും എന്തുകൊണ്ടാണു മുന്‍ മുഖ്യമന്ത്രി സിബിഐക്ക് അന്വേഷണം കൈമാറാതിരുന്നത്? പരാതിയിൽ യാതൊരു കഴമ്പുമില്ലെന്ന് പിണറായിക്കും അറിയാമായിരുന്നു. എന്റെ മുന്നില്‍ വന്ന ഫയലില്‍ സതീശനെ ബന്ധപ്പെടുത്താന്‍ ഒരു തെളിവും ഇല്ലെന്നു ബോധ്യപ്പെട്ടതുകൊണ്ടാണ് കേസ് അവസാനിപ്പിച്ചത്. ഇതു മനസ്സിലാകാത്തത് എം.വി.ഗോവിന്ദനു മാത്രമാണ്. പിണറായി വിജയന്‍ പോലും ഒരക്ഷരം മിണ്ടിയിട്ടില്ല’’ – അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 15 മുതല്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ഹൗസ് ഓഫിസര്‍മാരായി സബ് ഇന്‍സ്പക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാർ തീരുമാനിച്ചുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ‘‘പ്രാധാന്യമുള്ള 64 പൊലീസ് സ്റ്റേഷനുകളില്‍ എസ്എച്ച്ഒമാരായി സര്‍ക്കിള്‍ ഇന്‍സ്പക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിലനിര്‍ത്തും. മുല്ലപ്പെരിയാറിന്റെ നിര്‍ണായകവും തന്ത്രപരവുമായ പ്രാധാന്യം കണക്കിലെടുത്ത് ആ സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ചുമതല ഡിവൈഎസ്പിക്കു തന്നെയായിരിക്കും’’ – ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *