ലണ്ടൻ/സൂറിച്ച്: ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയ്‌ക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളുമായി ഇംഗ്ലീഷ് മാധ്യമങ്ങള്‍. യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയുടെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കവെ, വ്യക്തിപരമായ ബന്ധങ്ങളുടെ പേരിൽ ഒരു ജീവനക്കാരിക്ക് അനർഹമായ ആനുകൂല്യങ്ങളും വൻതുകയും നൽകിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. ബ്രിട്ടീഷ് മാധ്യമമായ ‘ദി ഡെയ്‌ലി ടെലിഗ്രാഫ്’ ആണ് അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്.
യുവേഫയിൽ സാങ്കേതിക തസ്തികയിലുണ്ടായിരുന്ന ജീവനക്കാരിക്ക് നിയമവിരുദ്ധമായി വലിയ തുകയുടെ സ്ഥാനക്കയറ്റവും വൻ ശമ്പളവർധനവും നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. തുടര്‍ന്ന് സ്ഥാപനം വിട്ടുപോയപ്പോൾ ആറക്ക തുക സാമ്പത്തിക ആനുകൂല്യമായും ഉന്നത പഠനത്തിനുള്ള ഫീസായും യുവേഫ നൽകി. 2009 മുതൽ 2016 വരെയുള്ള കാലയളവിൽ യുവേഫ ജനറൽ സെക്രട്ടറിയായിരിക്കെ, വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് മറ്റ് ഡയറക്ടർമാരുടെ എതിർപ്പ് മറികടന്നാണ് ഇൻഫാന്‍റിനോ ഇത് നടപ്പാക്കിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
