ന്യൂഡൽഹി: മണ്ഡലത്തിലെ ജനങ്ങളുടെ അപേക്ഷകൾ പരിഗണിക്കുമ്പോൾ എംഎൽഎ മാന്യമായി വസ്ത്രം ധരിച്ചില്ലെന്ന വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിരാരിയിൽ നിന്നുള്ള എഎപി എംഎൽഎ അനിൽ ഝായ്ക്ക് എതിരെയാണ് വിമർശനം. ബനിയനും ഷോർട്സും ധരിച്ച് കസേരയിൽ ചമ്രം പടിഞ്ഞിരുന്ന് അപേക്ഷകളിൽ ഒപ്പിടുന്ന എംഎൽഎയുടെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് മുഖ്യമന്ത്രിയുടെ വിമർശനം.
സ്ത്രീകൾക്കുള്ള സാമ്പത്തിക സഹായ പദ്ധതിയുടെ അപേക്ഷാ ഫോമുകളിൽ ഒപ്പിടുമ്പോൾ എംഎൽഎ മാന്യമായി വസ്ത്രം ധരിച്ചില്ലെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത കുറ്റപ്പെടുത്തി- “നിങ്ങളുടെ ഈ പെരുമാറ്റം അങ്ങേയറ്റം നാണംകെട്ടതാണ്. സ്ത്രീകൾ അപേക്ഷകളുമായി വരുമ്പോഴെങ്കിലും മാന്യമായി വസ്ത്രം ധരിക്കാനുള്ള മര്യാദ കാണിക്കണം” എന്ന് മുഖ്യമന്ത്രി നിയമ സഭയിൽ പറഞ്ഞു. സ്ത്രീകളുടെ മുന്നിൽ ഇത്തരത്തിൽ പെരുമാറിയ അനിൽ ഝായുടെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും രേഖ ഗുപ്ത ആവശ്യപ്പെട്ടു.
സഭയിൽ വച്ച് എംഎൽഎ അശ്ലീല ആംഗ്യം കാണിച്ചെന്നും രേഖ ഗുപ്ത ആരോപിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ നിഷേധിച്ച അനിൽ ഝാ, താൻ മോശമായി പെരുമാറിയെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവിടാൻ വെല്ലുവിളിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്തതു കൊണ്ടാണ് മുഖ്യമന്ത്രി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ വീഡിയോ കാണിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ സാമ്പത്തിക സഹായം നൽകുന്ന ഡൽഹി ലക്ഷ്മി യോജന പദ്ധതി ആഗസ്ത് 1നാണ് തുടങ്ങിയത്. പദ്ധതി ആരംഭിച്ച ആദ്യ ഏഴ് ദിവസത്തിനുള്ളിൽ 5.14 ലക്ഷത്തിലധികം രജിസ്ട്രേഷനുകൾ നടന്നു. ഈ പദ്ധതിക്ക് ലഭിച്ച സ്വീകാര്യതയെ മുഖ്യമന്ത്രി പ്രശംസിച്ചപ്പോൾ, ഇതിന്റെ മാനദണ്ഡങ്ങൾ പാവപ്പെട്ട പല സ്ത്രീകളെയും ഒഴിവാക്കുന്ന തരത്തിലുള്ളതാണെന്ന് എഎപി കുറ്റപ്പെടുത്തി.
