തിരുവനന്തപുരം: സർക്കാർ രൂപികരണത്തിന് അവകാശവാദം ഉന്നയിക്കുന്നതിനായി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കാണും.
ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്ക് ശേഷം ഗവർണറെ കാണും. ഉച്ചയ്ക്ക് നടക്കുന്ന നിയമസഭാ കക്ഷിയോഗത്തിനും യുഡിഎഫ് യോഗത്തിനും ശേഷമായിരിക്കും ഗവർണറെ കാണുക. 102 എംഎൽഎമാരുടെ പിന്തുണയാണ് യുഡിഎഫിന് ലഭിച്ചിട്ടുള്ളത് ഇക്കാര്യം ഗവർണറെ അറിയിക്കും. സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കത്തിലേക്ക് കോൺഗ്രസ് കടക്കുകയാണ് അതിന്റെ ആദ്യ പടിയായാണ് ലോക്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നത്.
ദിവസങ്ങൾ നീണ്ട മുഖ്യമന്ത്രി ചർച്ചയിൽ ഇന്ന് നിർണായകമാണ്. ഇന്ന് ഉച്ചയ്ക്ക് ചേരുന്ന കോൺഗ്രസ് നിയസഭ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. കെപിസിസി ആസ്ഥാനത്തായിരിക്കും യോഗം ചേരുക. കോൺഗ്രസ് എംഎൽഎമാരോട് തലസ്ഥാനത്ത് എത്താൻ നിർദേശം നൽകി. ആദ്യം 11 മണിക്ക് യോഗം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും എംഎൽഎമാർക്ക് തിരുവനന്തപുരത്ത് എത്താനുള്ള അസൗകര്യം കണക്കിലെടുത്താണ് യോഗം മറ്റൊരുസമയത്തേക്ക് മാറ്റുകയായിരുന്നു.
വി ഡി സതീശൻ പുലർച്ചെ തന്നെ തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. കെ സി വേണുഗോപാൽ ഡൽഹിയിൽ തന്നെ തുടരുകയാണ്. രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വസതിയിൽ ഉണ്ട് .
ദീപ ദാസ് മുൻഷിയും യോഗത്തില്‍ പങ്കെടുക്കും. മുകൾ വാസ്നിക്, അജയ് മാക്കൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കാനായി എത്തുമെന്നാണ് സൂചന. ഘടകകക്ഷി എംഎൽഎമാരോടും തിരുവനന്തപുരത്തേക്ക് എത്താൻ നിർദേശം നല്‍കിയിട്ടുണ്ട്. കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾ ഇന്ന് തിരുവനന്തപുരം എത്തും.
