ഹിജാബും പൂണൂലും ധരിക്കാം; പുതിയ ഉത്തരവിറക്കി കർണാടക സർക്കാർ

ബെംഗളൂരു: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കുണ്ടായിരുന്ന ഹിജാബ് നിയന്ത്രണം പിൻവലിച്ച് കർണാടക സർക്കാർ. സ്കൂളുകളിൽ ഹിജാബ്, പൂണൂൽ എന്നിവ ധരിക്കുന്നതിനുള്ള നിയന്ത്രണമാണ് നീക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമിന് ഒപ്പം പരിമിതമായ രീതിയില്‍ മതപരമായ ചിഹ്നങ്ങളും ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു. സ്കൂളുകളിലും കോളജുകളിലും പുതിയ ഉത്തരവ് ബാധകമാണ്. 2022 ഫെബ്രുവരി അഞ്ചിന് അന്നത്തെ ബിജെപി സര്‍ക്കാര്‍ പുറത്തിറക്കിയ ഹിജാബ് നിരോധന ഉത്തരവിന് പകരമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞതോടെയാണ് അന്ന് വിവാദങ്ങള്‍ക്ക് തുടക്കമായത്. പിന്നാലെ യൂണിഫോം നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.2022 മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധനം ശരിവെക്കുകയും ചെയ്തു. എന്നാല്‍ കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചു. ഇതോടെ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിടുകയായിരുന്നു

എന്നാല്‍ മൂന്ന് വർഷമായിട്ടും ഹിജാബ് വിഷയത്തില്‍ തീരുമാനമെടുക്കാത്തത് മുസ്‌ലിം നേതാക്കള്‍ക്കിടയില്‍ പ്രതിഷേധമുണ്ടാക്കിയിരുന്നു. ഹിജാബ് നിരോധനം പിന്‍വലിക്കല്‍ ഉള്‍പ്പെടെ മുസ്‌ലിങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങല്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ബെംഗളൂരുവില്‍ സമ്മേളനം നടക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ പുതിയ നടപടി വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *