തിരുവനന്തപുരം: ചർച്ചകൾക്ക് ഒടുവിൽ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന തീരുമാനത്തിൽ അയഞ്ഞ് കേരള കോൺഗ്രസ്. പി ജെ ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിക്കും. ജലവിഭവ വകുപ്പിലെ മന്ത്രിസ്ഥാനത്തേക്കാണ് ധാരണയായിരിക്കുന്നത്. കെപിസിസിയിൽ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് ജോസഫ് ഗ്രൂപ്പ് അയഞ്ഞത്. അതേസമയം, ജലവിഭവ വകുപ്പിനായി ആർഎസ്പിയും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിലായിരുന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ചീഫ്‌വിപ്പ് മന്ത്രി സ്ഥാനത്തിന് പകരം ആകില്ലെന്നായിരുന്നു മോൻസ് ജോസഫിൻ്റെ പ്രതികരണം.
അതേസമയം മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ ആശയക്കുഴപ്പം തീരുന്നില്ല. ഗവർണർക്ക് പട്ടിക സമർപ്പിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ പാർട്ടിക്കുള്ളിൽ തർക്കം രൂക്ഷമായി തന്നെ തുടരുകയാണ്. മുസ്ലിം പ്രതിനിധികൾ ആരൊക്കെ എന്നതിലടക്കം ഭിന്നതയുണ്ട്. ഷാനിമോൾക്കായി വി ഡി സതീശനും ടി സിദ്ദീഖിനായി കെസി വേണുഗോപാലും അൻവർ സാദത്തിനായി രമേശ് ചെന്നിത്തലയും സമ്മർദ്ദം ചെലുത്തുന്നുണ്ട്. മന്ത്രിയോ സ്പീക്കറോ ആക്കണമെന്ന് എൻ. ശക്തനും ആവശ്യപ്പെടുന്നുണ്ട്. പട്ടിക വർഗ പ്രാതിനിധ്യം ഉയർത്തി ആണ് ഐസി ബാലകൃഷ്ണൻ മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നത്.
