തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയതിൽ അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോടാണ് റിപ്പോർട്ട് തേടിയത്. എല്ലാ വസ്തുതകളും സമഗ്രമായി അന്വേഷിക്കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും.
കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചത്. ഒന്നാം പ്രതി പീതാംബരന്, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ഏഴാം പ്രതി അശ്വിന്, പതിനഞ്ചാം പ്രതി സുരേന്ദ്രന് പത്താം പ്രതി രഞ്ജിത്ത് എന്നിവര്‍ക്കാണ് പരോള്‍. പ്രതികൾ അടുത്ത ദിവസങ്ങളിലായി പരോളിലിറങ്ങും. 20 ദിവസത്തേക്കാണ് പരോള്‍ ലഭിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് മുമ്പായാണ് എല്ലാ പ്രതികള്‍ക്കും പരോള്‍ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
2019 ഫെബ്രുവരി 17നായിരുന്നു പെരിയ കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സിപിഐഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കേസില്‍ സുബീഷ്, സുരേന്ദ്രന് ഉള്‍പ്പെടെ പത്ത് പ്രതികള്‍ക്ക് എറണാകുളം സിബിഐ കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചു. 2022 ഏപ്രില്‍ 27ന് സാക്ഷിവിസ്താരം തുടങ്ങി 22 മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു. കേസിൽ10 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചിരുന്നു
