കണ്ണൂർ: വികസന കുതിപ്പിലേക്ക് എത്താവുന്ന നിലയിലേക്ക് കേരളം മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വികസനത്തോടൊപ്പം നീങ്ങാൻ ഓരോ നാടിനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്. പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞിട്ടില്ല. മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നു. അത് മനസിലാക്കിയവരാണ് നിങ്ങൾ. അത് പരിമിതിയായി കാണാതെ ആ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുത്തു. വമ്പിച്ച നിലയിൽ നുണ പ്രചാരണങ്ങൾ നടക്കുന്ന കാലമാണിത്. യഥാർത്ഥ വസ്തുതകൾ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തന്റെ സ്വന്തം മണ്ഡലമായ ധർമടത്താണ് പ്രചാരണം നടത്തുക. എല്ലാ ലോക്കൽ കമ്മിറ്റി പരിധികളിലും മുഖ്യമന്ത്രി പര്യടനം നടത്തും. നാളെയും പര്യടനം തുടരും. രാവിലെ 10 മണിക്ക് ആരംഭിച്ച് രാത്രി അവസാനിക്കുന്ന രീതിയിൽ മുഴുവൻ സമയ പ്രചാരണമാണ് ക്രമീകരിച്ചിരിക്കുന്നത്. ഭരണത്തുടർച്ചയുടെ രണ്ടാം ഊഴം കഴിഞ്ഞ് ജനവിധി തേടുമ്പോൾ പിണറായി സർക്കാർ വലിയ വെല്ലുവിളികളും ഒപ്പം ചില പ്രതീക്ഷകളും നേരിടുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന പുതിയ സർവേ റിപ്പോർട്ടുകൾ.
