കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞടുപ്പിനിടെ പ്രചരിച്ച കാഫിർ സ്ക്രീൻ സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകി. നാടിനെയാകെ മലിനമാക്കാൻ ശ്രമിച്ച ‘കാഫിർ സ്ക്രീൻഷോട്ട്’ വ്യാജ പ്രചാരണ കേസിലെ അന്വേഷണം ഊർജിതമാക്കണമെന്നും ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ഫോറൻസിക് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടിട്ട് ഇപ്പോൾ 20 മാസത്തിലധികം കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരിട്ട് ഓഫിസിൽ എത്തിയാണ് ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകിയത്.
നിരപരാധിയായ ഒരു യുവാവിനെ വേട്ടയാടാനും സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാനും തുനിഞ്ഞിറങ്ങിയ ആ സൈബർ കുറ്റവാളികളെ വെറുതെ വിടാൻ കഴിയില്ല. വിഷയത്തിന്റെ ഗൗരവം പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട്, കേസിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും നാടിന്റെ സൗഹാർദ്ദം തകർത്ത യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കുന്നത് വരെ ഈ പോരാട്ടം തുടരുമെന്നും എംഎൽഎ അറിയിച്ചു.
