കൊച്ചി: അഞ്ച് വയസുകാരിയെ കൂട്ടിക്കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ബിഹാർ സ്വദേശിക്ക് 72 വർഷം കഠിന തടവും 1.90 ലക്ഷം രൂപ പിഴയും വിധിച്ചു. മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് അഞ്ച് വയസുകാരിയെ കൂട്ടിക്കൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയത്. ബിഹാർ മുജ്താപൂർ സ്വദേശി നജീർ മിയ(55)യെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി സന്ദീപ് കൃഷ്ണ ശിക്ഷിച്ചത്.
2025 ജനുവരി 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു പ്രതി. അതിഥി തൊഴിലാളിയുടെ അഞ്ച് വയസ്സുള്ള മകളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് കുറുപ്പംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്നത്തെ സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന വിഎം കേഴ്സന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അഞ്ച് വകുപ്പുകളിലായാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിൽ മൂന്ന് വകുപ്പുകളിൽ 20 വർഷം വീതം കഠിനതടവും 50,000 രൂപ വീതം പിഴയും വിധിച്ചു. മറ്റ് രണ്ട് വകുപ്പുകളിൽ അഞ്ച് വർഷവും ഏഴ് വർഷവും വീതം തടവും 20,000 രൂപ വീതം പിഴയും ശിക്ഷയായി ചുമത്തി. ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാൽ മതിയാകുമെന്ന് കോടതി വ്യക്തമാക്കി.
