ഫിറോസാബാദ്: പിഞ്ചുകുഞ്ഞിനെ തുടർച്ചയായി നിലത്തേക്ക് എറിഞ്ഞുകൊലപ്പെടുത്തി യുവാവ്. ഉത്തർ പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. വിരാജ് എന്ന യുവാവാണ് ഈ കൊലപാതകം നടത്തിയത്. കുട്ടിയുടെ അമ്മയായ രതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന പ്രതി അവരുടെ ബന്ധത്തിനും വിവാഹത്തിനും ഈ കുഞ്ഞ് ഒരു തടസ്സമാണെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
കുറ്റകൃത്യത്തിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. കുട്ടിയുടെ ബന്ധുവിന്റെ വീടിന് പുറത്തുള്ള വിജനമായ ഒരു വഴിയിലൂടെ പ്രതി കുഞ്ഞിനെ എടുത്തു കൊണ്ടുപോകുന്നതും, അതിനുശേഷം നിരന്തരമായി കുഞ്ഞിനെ തറയിലേക്ക് വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്രൂരമായ ഈ ആക്രമണത്തിന് ശേഷം കുട്ടി യാതൊരു ചലനവുമില്ലാതെ റോഡിൽ കിടക്കുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
