അവസരവാദ രാഷ്ട്രീയത്തിന്റെ ആൾരൂപമാണ് വി.ഡി സതീശനെന്ന് എ.എ റഹീം

എരുമപ്പെട്ടി: കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയാണ് മുഖ്യമന്ത്രി വി.ഡി സതീശനെന്ന് DYFI അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം. അധികാരത്തിലെത്തിയാൽ പി.എം.ശ്രീയിൽ നിന്ന് പിന്മാറുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, അത് പ്രായോഗികമല്ലെന്നാണ് ഇപ്പോൾ പറയുന്നത്. കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യമെന്ന് പറഞ്ഞു, ഇപ്പോഴത് ഓർഡിനറിയിൽ മാത്രമായി. വോട്ടു കിട്ടാൻ പച്ചക്കള്ളം പറയുന്ന അവസരവാദ രാഷ്ട്രീയത്തിന്റെ ആൾരൂപമാണ് അദ്ദേഹമെന്നും എ.എ റഹിം പറഞ്ഞു.

സ്ഥിരം നിയമനങ്ങൾ ഇല്ലാതാകുന്നു. മുണ്ട് മുറുക്കിയുടുക്കണമെന്ന് പറയുന്നത് തീവ്ര വലതുപക്ഷരാഷ്ട്രീയമാണ്. 1991-ൽ കോൺഗ്രസ് തുടങ്ങിയതും മോദി തുടരുന്നതും തന്നെയാണ് വി.ഡി സതീശനും ചെയ്യുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടപ്പോൾ ടെലഗ്രാം നിരോധിക്കുകയാണ് മോദി ചെയ്തത്. നിരോധനങ്ങളുടെ റിപ്പബ്ലിക്കായി ഇന്ത്യ മാറി. ധവളപത്രത്തിലൂന്നിയാണ് കേരളസർക്കാർ പോകുന്നതെങ്കിൽ തെരുവിലിറങ്ങിയ പോരാട്ടങ്ങൾക്ക് കേരളം സാക്ഷിയാകുമെന്നും റഹിം പറഞ്ഞു.

എരുമപ്പെട്ടിയിൽ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച രാവിലെ രക്ഷസാക്ഷിമണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്കുശേഷം ജില്ലാ പ്രസിഡന്റ് ആർ.എൽ. ശ്രീലാൽ പതാകയുയർത്തി. പ്രതിനിധിസമ്മേളനം എ.എ. റഹീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺബാബു, കേന്ദ്രക്കമ്മിറ്റിയംഗം ഗ്രീഷ്മാ അജയഘോഷ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശ്യാംപ്രസാദ്, എം. വിജിൽ എം.എൽ.എ., സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എ. റിയാസുദ്ദീൻ, ജിഷ്ണു സത്യൻ, ജില്ലാ സെക്രട്ടറി കെ.എസ്. റോസൽ രാജ്, എം.എൽ.എ.മാരായ എ.സി. മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി എന്നിവർ പങ്കെടുത്തു.18 ബ്ലോക്കുകമ്മിറ്റികളിൽ നിന്ന് 400 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വ്യാഴാഴ്ച ചർച്ചകളും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *