ചെന്നൈ: അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മലയാളി താരം സഞ്ജു സാംസൺ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, പരിചയസമ്പന്നനായ പേസർ മുഹമ്മദ് ഷമി എന്നിവരെ ഒഴിവാക്കിയാണ് അശ്വിൻ ടീമിനെ പ്രഖ്യാപിച്ചത്. ക്രിക്ഇൻഫോയുടെ ചർച്ചാ പരിപാടിയിലാണ് അശ്വിൻ ഏകദിന ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തത്.
ആരാധകരെ അമ്പരപ്പിച്ചുകൊണ്ട്, 2022-ന് ശേഷം ഇന്ത്യൻ ഏകദിന ടീമിൽ ഇടംപിടിച്ചിട്ടില്ലാത്ത പേസർ ഭുവനേശ്വർ കുമാറിനെ അശ്വിൻ ടീമിലിടം നല്‍കി. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പിൽ ഭുവനേശ്വറിന്‍റെ പരിചയസമ്പത്ത് ഇന്ത്യക്ക് അത്യാവശ്യമാണെന്ന് അശ്വിൻ പറയുന്നു. ഭുവനേശ്വർ കുമാർ തീർച്ചയായും എന്‍റെ ടീമിലുണ്ടാകും. ആഭ്യന്തര ക്രിക്കറ്റിലും വിജയ് ഹസാരെ ട്രോഫിയിലുമെല്ലാം കളിച്ച് അദ്ദേഹം സജീവമാകണം എന്ന് ഞാൻ വ്യക്തിപരമായി ആവശ്യപ്പെടും. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളിൽ ഭുവിയുടെ സ്വിംഗ് ബോളിംഗ് ടീമിന് വലിയ കരുത്താകുമെന്നും അശ്വിൻ വ്യക്തമാക്കി. 36-കാരനായ ഭുവി ഐപിഎല്ലിൽ ആർസിബിക്കായി നടത്തിയ മിന്നുന്ന പ്രകടനമാണ് അശ്വിന്‍റെ ഈ തീരുമാനത്തിന് പിന്നിൽ. 16 മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുകൾ വീഴ്ത്തി ആർസിബിയുടെ കിരീടധാരണത്തിൽ നിർണ്ണായക പങ്കുവഹിക്കാൻ ഭുവിക്കായിരുന്നു.
